

നേപ്പാളിനെയും ടിബറ്റ്-ചൈന അതിർത്തി പ്രദേശങ്ങളെയും ബാധിച്ച വിനാശകരമായ പ്രളയത്തിൽ കാണാതായ ഓസ്ട്രേലിയക്കാരുടെ എണ്ണം 42 ആയി ഉയർന്നു. ദുരന്തത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചതായും ആയിരക്കണക്കിന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയോടെ കാത്തിരിക്കുകയാണ്.
പ്രളയത്തിൽ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതിനെ തുടർന്ന് ദുരന്തബാധിത പ്രദേശങ്ങളിലേക്കും പുറത്തേക്കുമുള്ള ആശയവിനിമയം ഗുരുതരമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം കാണാതായവരെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. നേപ്പാളിൽ രണ്ട് സുഹൃത്തുക്കളെ കാണാതായതായി മെൽബൺ സ്വദേശിനിയായ ജ്യോതി റൗത്ത് പറഞ്ഞു. സർക്കാരിൽ നിന്ന് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ജ്യോതി വികാരാധീനയായി. കാണാതായവർ വളരെ നല്ല ദമ്പതികളാണെന്നും അവർ ചെറുപ്പക്കാരാണെന്നും ഇവർക്ക് ഒരു ചെറിയ കുട്ടിയുണ്ടെന്നും ജ്യോതി പറഞ്ഞു. ഏകദേശം പത്ത് വർഷമായി ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇവരെക്കുറിച്ചുള്ള വാർത്തകൾക്കായി കാത്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. “കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ഞങ്ങൾക്കും ഓസ്‌ട്രേലിയയിലെ നേപ്പാളി സമൂഹത്തിനും വളരെ പ്രയാസകരമായിരുന്നു. എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. അവർ സുരക്ഷിതമായി കുടുംബങ്ങളിലേക്കും ചെറിയ കുട്ടികളിലേക്കും തിരിച്ചെത്തട്ടെയെന്നാണ് ഞങ്ങൾ പ്രാർഥിക്കുന്നത്,” ജ്യോതി പറഞ്ഞു.
അതേസമയം, ഓസ്‌ട്രേലിയയിലെ നേപ്പാളി സമൂഹത്തോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി നോൺ-റെസിഡന്റ് നേപ്പാളി അസോസിയേഷൻ (NRNA) ശനിയാഴ്ച രാത്രി സിഡ്നിയിൽ മെഴുകുതിരി തെളിയിച്ച് അനുശോചന സംഗമം സംഘടിപ്പിച്ചു. “സങ്കൽപ്പിക്കാനാവാത്ത വേദനയിലൂടെ കടന്നുപോകുന്ന കുടുംബങ്ങൾക്കും സമൂഹത്തിനും ഒപ്പമാണെന്ന് അറിയിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്തിൽ നിന്ന് ആയിരക്കണക്കിന് മൈൽ അകലെയാണെങ്കിലും അവരുടെ വേദനയും ശബ്ദവും ഞങ്ങൾ കേൾക്കുന്നുണ്ടെന്നും അവർക്കൊപ്പം ഞങ്ങളുണ്ടെന്നും അറിയിക്കാനാണ് ഈ സംഗമം,” NRNA പ്രതിനിധി ഉഷാ കിരൺ ബാരിയ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതബാധിതരെ കണ്ടെത്തുന്നതിനുമായി ഓസ്‌ട്രേലിയൻ വിദേശകാര്യ-വാണിജ്യ വകുപ്പിന്റെ (DFAT) നിരവധി ഉദ്യോഗസ്ഥർ കാഠ്മണ്ഡുവിലെത്തിയിട്ടുണ്ട്.
അതേസമയം, ദുരന്തബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രാസുരക്ഷാ നിർദേശങ്ങളും DFAT പുതുക്കി. ടിബറ്റിലെ ചൈനയുടെ ഗ്യിരോംഗ് കൗണ്ടിയിലേക്കും നേപ്പാളിലെ റസുവ, നുവാക്കോട്ട്, ധാദിംഗ്, നവാൽപൂർ, ഗോർഖ ജില്ലകളിൽ ത്രിശൂലി നദിയിൽ നിന്ന് 50 കിലോമീറ്റർ പരിധിക്കുള്ളിലെ പ്രദേശങ്ങളിലേക്കുമുള്ള യാത്രയുടെ ആവശ്യകത പുനഃപരിശോധിക്കണമെന്ന് ഓസ്‌ട്രേലിയക്കാർക്ക് നിർദേശം നൽകി. ദുരന്തബാധിത പ്രദേശങ്ങളിൽ കൂടുതൽ പ്രളയത്തിനും മണ്ണിടിച്ചിലിനും അവശിഷ്ട പ്രവാഹങ്ങൾക്കും ഇപ്പോഴും ഉയർന്ന സാധ്യതയുണ്ടെന്ന് ഞായറാഴ്ച പുറത്തുവിട്ട യാത്രാ നിർദേശത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി. നേപ്പാളിലെയും ചൈനയിലെയും അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രളയത്തിൽ ഇതുവരെ 676 പേർ മരിച്ചു. ഏകദേശം 3,000 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. നേപ്പാളിൽ മാത്രം ഇതുവരെ 3,700-ലധികം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ ആശയവിനിമയവും ഗതാഗത സൗകര്യങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ, കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിലും ഊർജിതമായി തുടരുകയാണ്.
Reported with Associated Press