

സിഡ്‌നി: ഓസ്‌ട്രേലിയയിൽ വന്യജീവികളിൽ എച്ച്5എൻ1 പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള പൗൾട്രി ഫാമുകളിലേക്ക് ഇത് പടർന്നില്ലെങ്കിൽ പോലും ചിക്കൻ വില വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ചിക്കൻ വിപണിയുടെ 40 ശതമാനവും വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയായ ഇങ്ഹാംസ് ഗ്രൂപ്പ് (Ingham's Group) ആണ് ഉത്പാദനച്ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലവർദ്ധനവ് അനിവാര്യമാകുമെന്ന് വ്യക്തമാക്കിയത്.
തീറ്റച്ചെലവ്, പണപ്പെരുപ്പം എന്നിവ കാരണം 2026–27 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 130 ദശലക്ഷം ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് ഇങ്ഹാംസ് സിഇഒ എഡ്വേർഡ് അലക്സാണ്ടർ അറിയിച്ചു. പക്ഷിപ്പനി ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ഇറച്ചി ഉപഭോഗത്തിൽ നിലവിൽ ഇടിവുണ്ടായിട്ടില്ലെന്നും ഭക്ഷണ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ, വാണിജ്യ ഫാമുകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചാൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടി വരുമെന്നത് വിതരണ ശൃംഖലയെയും വിലയെയും കൂടുതൽ ബാധിച്ചേക്കാം.