

ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖമേനിയുടെ മകളും മരുമകനും പേരക്കുട്ടിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ വാർത്താ ഏജൻസികളായ ഫാർസ്, താസ്‌നിം എന്നിവയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. "ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാൾ ഇല്ലാതായിരിക്കുന്നു, ഇറാനിലെ ജനങ്ങൾക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്ന്" ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഖമേനിയുടെ കൊട്ടാരം തകർക്കപ്പെട്ടതായും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൂചിപ്പിച്ചു.
നേരത്തെ ഖമേനി സുരക്ഷിതനാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നെങ്കിലും, ഖമേനി ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കുന്ന പുതിയ വീഡിയോകളോ ശബ്ദസന്ദേശങ്ങളോ പുറത്തുവരാത്തത് സംശയങ്ങൾ വർദ്ധിപ്പിക്കുന്നു. ടെഹ്‌റാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ നഗരത്തിലുടനീളം വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.