
ഇടുക്കി: സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്ക് ഓണസമ്മാനവുമായി സർക്കാർ. ഇവിടുത്തെ താമസക്കാരുടെ ജീവിതനിലവരാം മെച്ചപ്പെടുത്തിന്നതിന്‍റെ ഭാഗമായാണ് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ അനുവദിച്ചത്.
വനാന്തരത്തിലുള്ള ഇടമലക്കുടിയിലെ 28 കുടികളിലും ലൈഫ് പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള ഭവനങ്ങൾ ഉയർന്നു കഴിഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ കീഴിൽ ഇടമലക്കുടിയിൽ 131 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
Read More: ഇതാണ് സമയം! വിട്ടോ ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാന്‍
421 വീടാണ് ഇടമലക്കുടി പഞ്ചായത്തിൽ ആകെ അനുവദിച്ചിട്ടുള്ളത്. 6.48 കോടി രൂപ ഇത് വരെ ഇടമലക്കുടി പഞ്ചായത്തിൽ ലൈഫ് പദ്ധതിക്കായി ചെലവഴിച്ചു. കരാർ ഒപ്പിട്ട ബാക്കിയുള്ള വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. മഴയും ദുർഘടമായ വഴിയും തീർക്കുന്ന പ്രതിസന്ധികൾ അതിജീവിച്ചാണ് ഇടമലക്കുടിയിൽ ഭവന നിർമ്മാണം പുരോഗമിക്കുന്നത്. മൂന്നാറിൽ നിന്നും നിർമ്മാണ സാമഗ്രികൾ എത്തിച്ച് തലച്ചുമടായി ഓരോ കുടിയിലേക്കും കൊണ്ടുവന്നാണ് നിർമ്മാണം.
Read Also: സ്ത്രീയാത്രികർക്ക് സുരക്ഷിത താമസം, ജില്ലയിലെ ഷീ ലോഡ്ജ് പള്ളിവാസലിൽ
ആധുനിക രീതിയിൽ 420 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ളവയാണ് ഇവിടെ പണിയുന്ന വീടുകൾ. രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള, സിറ്റൗട്ട്, ടോയ്ലറ്റ് സൗകര്യങ്ങളുണ്ട്. ഇടമലക്കുടിയിലെ ഗോത്ര വർഗ നിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്.
ഇടുക്കി ജില്ലയിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഇതുവരെ 32821 പേർ കരാർ നൽകിയതിൽ 25253 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 7568 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 1029.34 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. പദ്ധതിയിൽ ആകെ പൂർത്തീകരിച്ച വീടുകളിൽ സ്വന്തമായി ഭൂമിയുള്ള 23193 പേർക്ക് വീട് നൽകുകയും 1829 പേർക്ക് ഭൂമി ഉൾപ്പെടെ വീട് നൽകുകയും ചെയ്തിട്ടുണ്ട്.
അടിമാലി, കരിമണ്ണൂർ എന്നിവിടങ്ങളിലെ രണ്ട് ഭവനസമുച്ചയങ്ങളിലായി ഇതുവരെ ഭൂരഹിത, ഭവനരഹിതരായ 246 പേരെ പുനരധിവസിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാം ഘട്ടം ജില്ലയിൽ വിജയകരമായി പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവും പുരോഗമിക്കുന്നു.