
രാജാക്കാട്: വെള്ളച്ചാട്ടങ്ങൾ എന്നും സഞ്ചാരികൾക്ക് കൗതുകമാണ്. അതിപ്പോൾ സുന്ദരിയായ ഇടുക്കിയാണെങ്കിൽ പിന്നെ പറയാനുമില്ല, കണ്ടില്ലെങ്കിൽ നഷ്ടമായിരിക്കും. അത്തരത്തിലൊരു വെള്ളച്ചാട്ടമാണ് രാജാക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടം. മഴ പെയ്ത് വെള്ളച്ചാട്ടത്തിന് മുഴുവൻ ജീവൻ കിട്ടിയ ജൂൺ, ജൂലൈ മാസങ്ങളിൽ മാത്രം മുപ്പതിനായിരത്തോളം പോർ ഇവിടെയെത്തിയാതായാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ കണക്ക്.
വെറുതേ വഴിയിൽ നിന്ന് കണ്ടുപോകുന്ന വെള്ളച്ചാട്ടങ്ങൾ പോലെയല്ല റിപ്പിൾസ്. വെള്ളച്ചാട്ടത്തിന്റെ ഭീകരതയും മനോഹാരിതയും ഒരുപോല ആസ്വദിക്കാൻ പറ്റുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സഞ്ചാരികള്‍ക്കായി ഡിടിപിസി കരിങ്കല്ലു കൊണ്ടു തീര്‍ത്ത ആകര്‍ഷകമായ പവലിയനും ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും സംരക്ഷണ വലയങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. റിപ്പിള്‍ വെള്ളച്ചാട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 1,49,59,910 രൂപയാണ് ഇതുവരെ ഡിടിപിസി വിനിയോഗിച്ചിരിക്കുന്നത്.
Read More: സ്ത്രീയാത്രികർക്ക് സുരക്ഷിത താമസം, ജില്ലയിലെ ഷീ ലോഡ്ജ് പള്ളിവാസലിൽ
ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ ഇന്‍സ്റ്റലേഷന്‍ ഓഫ് ഫോട്ടോഫ്രെയിംസ് അറ്റ് 7 ലൊക്കേഷന്‍സ് പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരത്തെ റിപ്പിള്‍ വെള്ളച്ചാട്ടത്തിനും ഫ്രെയിംസ് സ്ഥാപിച്ചിട്ടുണ്ട്. സഞ്ചാരികള്‍ക്ക് സുഗമമായി വെള്ളച്ചാട്ടം ആസ്വദിക്കുന്നതിന് സൗകര്യമൊരുക്കാന്‍ 11 ജീവനക്കാര്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
റിപ്പിൾസ് വെള്ളച്ചാട്ടം- സമയം, ടിക്കറ്റ് നിരക്ക്
രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് പ്രവര്‍ത്തന സമയം. അഞ്ച് മുതല്‍ പന്ത്രണ്ട് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 15 രൂപയും മുതിര്‍ന്നവര്‍ക്ക് 25 രൂപയുമാണ് പ്രവേശന ഫീസ്.
എത്തിച്ചേരാൻ
പന്നിയാര്‍കുട്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ റിപ്പിൾസ് വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാം. അടിമാലി-കല്ലാര്‍കുട്ടി വഴിയും ഇവിടേക്ക് എത്താം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കുഞ്ഞിത്തണ്ണി വഴി രാജാക്കാട്ടേക്കുള്ള വഴിയിലാണ് ശ്രീനാരായണപുരം വെള്ളച്ചാട്ടം. തേക്കിന്‍കാനത്ത് നിന്ന് 1.5 കിലോമീറ്റര്‍ അകലെ മുതിരപ്പുഴയാറില്‍ പരസ്പരം അടുക്കി വച്ചിരിക്കുന്ന അഞ്ച് വെള്ളച്ചാട്ടങ്ങളും ഇവിടേക്ക് യാത്ര ചെയ്ത് എത്തുന്നവര്‍ക്ക് കാഴ്ച വിരുന്ന് ഒരുക്കുന്നു.