

ബ്രിട്ടീഷ്-ഓസ്‌ട്രേലിയൻ ഇരട്ട പൗരത്വമുള്ളവർക്ക് യുകെയിലേക്ക് പ്രവേശിക്കാൻ പുതിയ പാസ്‌പോർട്ട് നിയമങ്ങൾ ഏർപ്പെടുത്തിയത് വലിയ യാത്രാ തടസ്സങ്ങൾക്ക് കാരണമാകുന്നു. ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമം അനുസരിച്ച്, ഇരട്ട പൗരത്വമുള്ളവർ ബ്രിട്ടീഷ് പാസ്‌പോർട്ടോ അല്ലെങ്കിൽ 'സർട്ടിഫിക്കറ്റ് ഓഫ് എൻടൈറ്റിൽമെന്റോ' (COE) കൈവശം വെക്കണം. ഈ രേഖകൾ ലഭിക്കാൻ മൂന്ന് മുതൽ ആറ് ആഴ്ച വരെ സമയമെടുക്കും
പെട്ടെന്നുണ്ടായ ഈ മാറ്റം മൂലം ആയിരക്കണക്കിന് ആളുകളുടെ യാത്രാ പദ്ധതികൾ താളംതെറ്റിയിരിക്കുകയാണ്. പലർക്കും ലക്ഷക്കണക്കിന് രൂപയുടെ യാത്രാ പാക്കേജുകൾ നഷ്ടപ്പെടുമെന്ന ഭീഷണിയുണ്ട്. പ്രായമായവർക്കും ഓൺലൈൻ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും സഹായവുമായി ട്രാവൽ ഏജന്റുമാർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പരിശ്രമിക്കുകയാണ്. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, മതിയായ സമയം അനുവദിച്ചില്ലെന്ന പരാതി ശക്തമാണ്.