ക്വീൻസ്‌ലാൻഡിലും H5 പക്ഷിപ്പനി സംശയം; മോറെട്ടൺ ദ്വീപിൽ ചത്ത കടൽപ്പക്ഷിയെ കണ്ടെത്തി

ക്ഷിയുടെ അവശിഷ്ടങ്ങളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സംശയിക്കുന്ന ഫലം ലഭിച്ചു. സ്ഥിരീകരണത്തിനായി CSIRO കൂടുതൽ പരിശോധനകൾ നടത്തും.
ക്വീൻസ്‌ലാൻഡിലും H5 പക്ഷിപ്പനി സംശയം
( nna\sswain)
Published on

ക്വീൻസ്‌ലാൻഡിൽ H5 പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്ന ചത്ത കടൽപ്പക്ഷിയെ കണ്ടെത്തി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ സംശയിക്കപ്പെടുന്ന H5 പക്ഷിപ്പനി കേസാണിത്. ബ്രിസ്‌ബേനിന് വടക്കുപടിഞ്ഞാറുള്ള മോറെട്ടൺ ദ്വീപിലെ കടൽത്തീരത്താണ് ചത്ത പെട്രൽ പക്ഷിയെ കണ്ടെത്തിയത്. പക്ഷിയുടെ അവശിഷ്ടങ്ങളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സംശയിക്കുന്ന ഫലം ലഭിച്ചു. സ്ഥിരീകരണത്തിനായി CSIRO കൂടുതൽ പരിശോധനകൾ നടത്തും.

2021 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നതാണ് അപകടകാരിയായ H5 വൈറസ്. കഴിഞ്ഞ മാസം രോഗബാധിതമായ ഒരു ദേശാടനപ്പക്ഷി വെസ്റ്റേൺ ഓസ്‌ട്രേലിയയിലെത്തിയതോടെയാണ് വൈറസ് ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിലും കണ്ടെത്തിയത്. ഇതുവരെ ഓസ്‌ട്രേലിയയിലെ കടൽപ്പക്ഷികളിൽ H5 പക്ഷിപ്പനിയുടെ 17 സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 10, സൗത്ത് ഓസ്‌ട്രേലിയയിൽ അഞ്ച്, ന്യൂ സൗത്ത് വെയിൽസിൽ രണ്ട് കേസുകളുമാണ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പ് സൗത്ത് ഓസ്‌ട്രേലിയയിലാണ് ആദ്യത്തെ തദ്ദേശീയ പക്ഷിയിൽ വൈറസ് സ്ഥിരീകരിച്ചത്.

Also Read
ഓസ്‌ട്രേലിയയിൽ എച്ച്5 ബേർഡ് ഫ്ലൂ ഭീതി; NSW ലും പെർത്തിലും ആദ്യമായി രോഗബാധ കണ്ടെത്തി, ജാഗ്രത
ക്വീൻസ്‌ലാൻഡിലും H5 പക്ഷിപ്പനി സംശയം

എന്നാൽ ഇതുവരെ കോഴിവളർത്തൽ മേഖലയിലോ രാജ്യത്തെ കാർഷിക മേഖലയിലോ H5 പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല. വലിയ തോതിലുള്ള പക്ഷിമരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കാൻ സർക്കാർ 200 മില്യൺ ഡോളർ നിക്ഷേപിക്കണമെന്ന് Invasive Species Council ആവശ്യപ്പെട്ടു. വൈറസിന്റെ വ്യാപനം പൂർണമായി തടയാൻ കഴിയില്ലെങ്കിലും, രോഗബാധയിൽ നിന്ന് വന്യജീവികൾക്ക് അതിജീവിക്കാനും വീണ്ടെടുക്കാനും കഴിയുന്ന തരത്തിൽ അവയുടെ പ്രതിരോധശേഷി വർധിപ്പിക്കണമെന്ന് കൗൺസിൽ പോളിസി ഡയറക്ടർ ഡോ. കരോൾ ബൂത്ത് പറഞ്ഞു.

രോഗനിരീക്ഷണവും നേരത്തെയുള്ള കണ്ടെത്തലും മാത്രം മതിയാകില്ലെന്നും ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ, കാട്ടുപൂച്ചകളെയും കുറുക്കന്മാരെയും നിയന്ത്രിക്കൽ, പ്രധാന പ്രജനന കേന്ദ്രങ്ങൾ സംരക്ഷിക്കൽ, വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണ പദ്ധതികൾ വിപുലീകരിക്കൽ തുടങ്ങിയ നടപടികൾ ആവശ്യമാണെന്നും അവർ പറഞ്ഞു. അതേസമയം, H5 പക്ഷിപ്പനി മനുഷ്യരുടെ ആരോഗ്യത്തിന് ഉയർത്തുന്ന അപകടസാധ്യത നിലവിൽ കുറവാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രോഗബാധിതമായോ ചത്തതായോ പക്ഷികളെയോ മൃഗങ്ങളെയോ കണ്ടാൽ അവയെ തൊടരുതെന്നും 1800 675 888 എന്ന 24 മണിക്കൂർ Emergency Animal Disease Hotline-ൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Metro Australia
maustralia.com.au