

ആർസിബിയുടെ നിർണായക താരവും ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഐപിഎല്‍ കളിക്കുന്ന കാര്യം സംശയത്തില്‍. ഹേസല്‍വുഡിന് ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങള്‍ തുടരുന്നതിനാല്‍ താരത്തിന്റെ മെഡിക്കല്‍ ക്ലിയറന്‍സിനുള്ള കാത്തിരിപ്പിലാണ് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. കാലിനേറ്റ പരിക്കിനെ തുടര്‍ന്നു കുറച്ചു കാലമായി കളത്തിനു പുറത്താണ് ഹേസൽവുഡ്. പരിക്കുമൂലം 2025-26ലെ ആഷസ് പരമ്പരയും പിന്നാലെ ടി20 ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. പിന്നാലെയാണ് ഐപിഎല്ലില്‍ കളിക്കുന്ന കാര്യവും സംശയത്തിലായിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹേസല്‍വുഡ് ഇപ്പോഴും ഫിസിയോതെറാപ്പി ചികിത്സയില്‍ തുടരുകയാണ്. ഹാംസ്ട്രിംഗ് പരിക്കിനും ആകിലീസ് ടെന്‍ഡണ്‍ പ്രശ്‌നങ്ങള്‍ക്കും ശേഷമാണ് താരം പൂര്‍ണമായും മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. താരത്തിന്റെ ഫിറ്റ്‌നസ് നില പൂര്‍ണമായി വിലയിരുത്തിയ ശേഷമേ ഐപിഎലില്‍ പങ്കെടുക്കാന്‍ അന്തിമ അനുമതി നല്‍കുകയുള്ളൂവെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ നിലപാട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു ഹേസല്‍വുഡ്. പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും നിര്‍ണായക വിക്കറ്റുകള്‍ നേടാന്‍ കഴിയുന്ന താരമായതിനാല്‍ അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകാന്‍ സാധ്യതയേറെയാണ്. 12 മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റുകളാണ് കഴിഞ്ഞ സീസണില്‍ ഹേസൽവുഡ് സ്വന്തമാക്കിയത്.