

ഓസ്‌ട്രേലിയയുടെ പ്രായ നിരോധനം മറികടക്കാനുള്ള ബദലുകളായി പ്രചാരത്തിലായ രണ്ട് സോഷ്യൽ മീഡിയ ആപ്പുകൾക്ക് വിശദീകരണ നോട്ടീസ് നൽകി ഓൺലൈൻ സുരക്ഷാ റെഗുലേറ്റർ. ടിക്ക് ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ലെമൺ8 നും ഫോട്ടോ ഷെയറിംഗ് ആപ്പായ യോപ്-നും പുതിയ നിയമങ്ങൾ പ്രകാരം 16 വയസ്സിനു താഴെയുള്ളവർക്ക് ഉപയോഗം നിരോധിക്കുന്ന വിഭാഗത്തിൽപ്പെടുമോ എന്നത് സ്വയം വിലയിരുത്തണമെന്ന് ഇ സേഫ്റ്റി കമ്മീഷൻ നിർദ്ദേശിച്ചു. ഈ ആപ്പുകളും പ്രായപരിധി നിയമങ്ങളിൽ ഉൾപ്പെടുന്നവയായിരിക്കാമെന്ന സൂചനയാണിത്.
ഡിസംബർ 10 മുതൽ പ്രാബല്യത്തിൽ വരുന്ന നിരോധന പട്ടികയിൽ ടിക്‌ടോക്ക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ത്രെഡ്‌സ്, എക്‌സ്, സ്‌നാപ്ചാറ്റ്, ട്വിച്ച്, കിക്ക്, റെഡ്ഡിറ്റ്, യൂട്യൂബ് എന്നീ 10 പ്ലാറ്റ്‌ഫോമുകളും ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുതിയ നിയമപ്രകാരം എല്ലാ ടെക് കമ്പനികളും തങ്ങൾ ഏതെങ്കിലും സമയത്ത് ഈ നിയന്ത്രണങ്ങൾക്ക് വിധേയമാകുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കണം.
പ്ലാറ്റ്‌ഫോം പ്രായനിരോധനത്തിന് വിധേയമാകണമോ എന്നത് ഫോട്ടോ/വീഡിയോ അപ്‌ലോഡ് ചെയ്യൽ, കമന്റ് സൗകര്യം, അപരിചിതരുമായി ബന്ധപ്പെടാനുള്ള തുറന്ന സാധ്യത തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് തീരുമാനിക്കുന്നത്. മെസേജിംഗ്, വിദ്യാഭ്യാസം, ഗെയിമിംഗ്, ആരോഗ്യ മേഖലകൾക്കുള്ള ആപ്പുകൾക്ക് ഒഴിവാക്കലുണ്ട്.
ഡിസംബർ 10-ന് മുമ്പ് ലെമൺ8 , ടിക്ക്ടോക്കിൽ തങ്ങൾക്ക് പ്രായനിരോധന നിയമങ്ങൾ ബാധിക്കില്ലെന്നും ഉപയോക്താക്കൾക്ക് ടിക്ക്ടോക്കലേിലേക്ക് ക്രോസ് പോസ്റ്റ് ചെയ്യാമെന്നും വ്യക്തമാക്കുന്ന പരസ്യങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ലെമൺ8 ആപ്പിൾ ആപ്പ് സ്റ്റോറിലെ ലൈഫ്സ്റ്റൈൽ വിഭാഗത്തിൽ #1 സ്ഥാനത്തും ഗൂഗിൾ പ്ലേ സ്റ്റോറിൽ #2 സ്ഥാനത്തുമാണ്. യോപ്പ് ആപ്പ് ഡൗൺലോഡുകളും കുത്തനെ വർധിച്ച് ഇരുവിഭാഗങ്ങളിലും മുൻനിരയിൽ എത്തിയിട്ടുണ്ട്.