മെയ്‌ഫീൽഡ് എജുക്കേഷൻ ഏറ്റെടുക്കാൻ എംബാർക്ക് എജുക്കേഷൻ Aditya Romansa/ Unsplash
Australia

മെയ്‌ഫീൽഡ് എജുക്കേഷൻ ഏറ്റെടുക്കാൻ എംബാർക്ക് എജുക്കേഷന്‍റെ നീക്കം, ആശങ്ക

എംബാർക്ക് സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാൻ പദ്ധതിയിടുകയാണ്.

Elizabath Joseph

ഓസ്‌ട്രേലിയൻ ശിശുപരിചരണ കമ്പനിയായ എംബാർക്ക് എജുക്കേഷൻ എതിരാളിയായ മെയ്‌ഫീൽഡ് എജുക്കേഷൻ ഏറ്റെടുക്കാനുള്ള നീക്കം നടത്തുന്നത് വിദഗ്ധരിൽ ആശങ്ക ഉയർത്തുന്നു. അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത ലാഭലക്ഷ്യമുള്ള സ്ഥാപനങ്ങൾ ആവശ്യമായ മേൽനോട്ടമില്ലാതെ വ്യാപനം നടത്തുന്നതായാണ് വിമർശനം.

കഴിഞ്ഞ മാസം ഔദ്യോഗിക വിപണിക്ക് പുറത്തായി ടേക്ക് ഓവര്‍ ബിഡ് പ്രഖ്യാപിച്ചതോടെ, എംബാർക്ക് സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയിലധികമാക്കാൻ പദ്ധതിയിടുകയാണ്. ഈ നീക്കം വിജയിച്ചാൽ, ആപ്പിൾബെറീസ്, ബ്രൈറ്റ്‌ഹൗസ്, കബ്ബി കെയർ, റോസ്‌ബെറി തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെ എംബാർക്കിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾ 39ൽ നിന്ന് 84 ആയി ഉയരും.

എന്നാൽ, നിലവിലുള്ള സേവനങ്ങൾ തന്നെ ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന സാഹചര്യത്തിൽ കമ്പനിയുടെ വിപുലീകരണം ആശങ്കാജനകമാണെന്ന് ശിശുപരിചരണ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ദേശീയ ശിശുപരിചരണ അതോറിറ്റിയായ ACECQAയുടെ കണക്കുകൾ പ്രകാരം, എംബാർക്കിന്റെ ദീർഘകാല ശിശുപരിചരണ കേന്ദ്രങ്ങളിൽ 26 ശതമാനവും ദേശീയ നിലവാരത്തിൽ പരാജയപ്പെട്ടിട്ടുണ്ട്. ഇത് ലാഭലക്ഷ്യമുള്ള സ്ഥാപനങ്ങളുടെ ശരാശരി പരാജയനിരക്കായ 9 ശതമാനത്തിന്റെ മൂന്നിരട്ടിയോളം വരും.

“ഇത്ര മോശമായ റെക്കോർഡുള്ള ഒരു കമ്പനി വൻതോതിൽ വിപുലീകരിക്കാൻ ശ്രമിക്കുന്നത് അത്യന്തം ആശങ്കാജനകമാണ്,” ഡീകിൻ സർവകലാശാലയിലെ എമിറിറ്റസ് പ്രൊഫസർ ആൻഡ്രൂ സ്കോട്ട് പറഞ്ഞു.

ജൂലൈയിൽ മറ്റ് ശിശുപരിചരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും, എംബാർക്കിന് ഇത്തരമൊരു നീക്കം നടത്താൻ സാധിച്ചതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നികുതിദായകരുടെ സബ്സിഡികൾ പരമാവധി ലാഭത്തിനായി ഉപയോഗിക്കുകയും, കുട്ടികളുടെ സുരക്ഷയും പരിചരണവും അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയാണിതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ തന്നെ മെയ്‌ഫീൽഡിന്റെ ഏകദേശം 20 ശതമാനം ഓഹരികൾ വാങ്ങിയതോടെയാണ് എംബാർക്ക് ഏറ്റെടുക്കൽ ലക്ഷ്യം വ്യക്തമാക്കിയത്. ഓഹരികൾ വാങ്ങിയത് പ്രതിസന്ധിയിലായ ജീനിയസ് എജുക്കേഷൻ ഗ്രൂപ്പിന്റെ തലവൻ ഡാരൻ മിസ്ക്വിറ്റയിൽ നിന്നാണെന്ന് സ്റ്റോക്ക് മാർക്കറ്റ് രേഖകൾ വ്യക്തമാക്കുന്നു.

ഓഹരി ഉടമകൾക്ക് ഓരോ ഓഹരിക്കും 50 സെന്റ് എന്ന നിരക്കിലാണ് എംബാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ നടപടിയെടുക്കരുതെന്ന് മെയ്‌ഫീൽഡ് ഓഹരി ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓഫറിന്റെ വിശദാംശങ്ങളടങ്ങിയ ബുക്ക് ലെറ്റ് ജനുവരിയിൽ വിതരണം ചെയ്യും.

മെയ്‌ഫീൽഡ് നേരിടുന്ന പ്രതിസന്ധിക്ക് പിന്നിൽ മിസ്ക്വിറ്റയുമായുള്ള ഇടപാടുകളും ഒരു കാരണമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ലാഭം കുട്ടികളുടെ സുരക്ഷയെ മറികടക്കുന്ന സാഹചര്യം കണക്കിലെടുത്ത്, ലാഭലക്ഷ്യമുള്ള ശിശുപരിചരണ സ്ഥാപനങ്ങൾക്ക് ശക്തമായ മേൽനോട്ടം നൽകാൻ ദേശീയ Early Childhood Education and Care Commission രൂപീകരിക്കണമെന്ന് പ്രൊഡക്ടിവിറ്റി കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂ സൗത്ത് വെയിൽസ് സർക്കാർ നേരത്തെ തന്നെ, സുരക്ഷാ ലംഘനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ അഫിനിറ്റി എന്ന വലിയ ശിശുപരിചരണ സ്ഥാപനത്തിന് പുതിയ കേന്ദ്രങ്ങൾ ഏറ്റെടുക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ എംബാർക്കിന്റെ 39 കേന്ദ്രങ്ങളിൽ രണ്ടെണ്ണം മാത്രമാണ് എൻഎസ്‌ഡബ്ല്യുവിലുള്ളത് എന്നതിനാൽ, സമാനമായ നിയന്ത്രണങ്ങൾ ബാധകമാകാൻ സാധ്യത കുറവാണ്.

ഇത്തരത്തിലുള്ള ഏറ്റെടുക്കലുകൾക്ക് കർശനമായ നിയന്ത്രണം അനിവാര്യമാണ്, പ്രൊഫസർ സ്കോട്ട് പറഞ്ഞു. സംസ്ഥാന-ഫെഡറൽ ഉത്തരവാദിത്തങ്ങൾക്കിടയിലെ പോക്കുകളാണ് ഇത്തരം സ്ഥാപനങ്ങൾ ലാഭത്തിനായി ഉപയോഗിക്കുന്നതെന്നും, ഇതിലൂടെ വീണ്ടും ഒരു സങ്കീർണ്ണ സാമ്പത്തിക ഘടന തീർക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലാഭലക്ഷ്യമുള്ള സ്ഥാപനങ്ങൾക്ക് ഈ മേഖലയിൽ ഒരു സ്ഥാനം ഉണ്ടെന്ന് അംഗീകരിച്ചെങ്കിലും, അതിരുകടന്ന ലാഭമെടുക്കൽ നിയന്ത്രിക്കണമെന്നും, ഫെഡറൽ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ ഈ മേഖലയെ ലാഭരഹിത സ്ഥാപനങ്ങളിലേക്ക് സമതുലിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

SCROLL FOR NEXT