

മനില: മധ്യ ഫിലിപ്പീൻസിലെ സമർ ദ്വീപിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 2.09-ഓടെയാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. സാൻ ജൂലിയൻ (San Julian) തീരദേശ പട്ടണത്തിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെ ഭൂമിക്കടിയിൽ 73.3 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂചലനത്തെത്തുടർന്ന് കെട്ടിടങ്ങൾക്ക് വിള്ളലുകൾ സംഭവിക്കുകയും ചിലയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭൂകമ്പം അനുഭവപ്പെട്ട ഉടൻ തന്നെ സാൻ ജൂലിയനിലെ പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. സ്റ്റേഷന്റെ മേൽക്കൂര താങ്ങിനിർത്തിയിരുന്ന ബീമുകളിൽ ഒന്ന് തകർന്നതായും ഫർണിച്ചറുകൾ തനിയെ നീങ്ങിയതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പസഫിക് 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസിൽ ഭൂചലനങ്ങൾ പതിവാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ മിന്ദാനാവോയിലുണ്ടായ 7.4 തീവ്രതയുള്ള ഭൂകമ്പത്തിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെ സെബു പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ 76 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തിരുന്നു. നിലവിലെ ഭൂചലനത്തിൽ ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.