

വെല്ലിംഗ്ടൺ: ഓസ്ട്രേലിയൻ പൊലീസുകാരെ ലക്ഷ്യമിട്ട് നടത്തിയ റിക്രൂട്ട്മെന്റ് ക്യാമ്പയിനിലൂടെ നാല് ഓസ്ട്രേലിയൻ ഉദ്യോഗസ്ഥരെ ന്യൂസിലൻഡ് പൊലീസ് സേനയിൽ ചേർത്തതായി അധികൃതർ അറിയിച്ചു. വെസ്റ്റ് ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഓഫീസർമാരെ സ്ഥലം മാറ്റുന്നതിനായി നാഷണൽ അക്കാദമിയിൽ ഒരു ഹ്രസ്വ പരിശീലന കോഴ്‌സ് ആരംഭിച്ചതായി ന്യൂസിലൻഡ് പോലീസ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2025-ൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ ന്യൂസിലൻഡ് പൊലീസ് സജീവ റിക്രൂട്ട്മെന്റ് പ്രചാരണം നടത്തിയിരുന്നു. മികച്ച ശമ്പളം, ജോലി-ജീവിത സന്തുലനം, കുറഞ്ഞ ജീവിതച്ചെലവ് എന്നിവ മുൻനിർത്തിയാണ് ഉദ്യോഗസ്ഥരെ ആകർഷിക്കാൻ ശ്രമിച്ചത്. ഇതിന്റെ ഫലമായാണ് നാല് ഓസ്ട്രേലിയൻ പൊലീസുകാർ ന്യൂസിലൻഡിലേക്ക് മാറിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ന്യൂസിലൻഡ് പൊലീസ് കമ്മീഷണർ റിച്ചാർഡ് ചേംബർസ്, രാജ്യത്തെ പൊലീസ് സേനയ്ക്ക് കൂടുതൽ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്നും ഓസ്ട്രേലിയയിൽ നിന്നുള്ള റിക്രൂട്ട്മെന്റ് അതിന് സഹായകരമാണെന്നും വ്യക്തമാക്കി.
അതേസമയം, ഓസ്ട്രേലിയയിലെ പൊലീസ് യൂണിയനുകൾ ഈ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോകുന്നത് പ്രാദേശിക പൊലീസ് സേനകളിൽ ജീവനക്കാരുടെ ക്ഷാമം വർധിപ്പിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കൈമാറ്റം പുതുമയല്ലെങ്കിലും, കഴിഞ്ഞ വർഷം നടത്തിയ വ്യാപക റിക്രൂട്ട്മെന്റ് പ്രചാരണത്തിന് പിന്നാലെ ഇത്തരം നിയമനങ്ങൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. രണ്ട് രാജ്യങ്ങളും നിലവിൽ പൊലീസ് സേനയിലെ ഒഴിവുകൾ നികത്തുന്നതിനും പുതിയ ഉദ്യോഗസ്ഥരെ ആകർഷിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.