

ഹൂസ്റ്റണ്‍: ചാന്ദ്ര ദൗത്യത്തിനുള്ള ആര്‍ട്ടെമിസ് 3 ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ. നാസയിലെ ഒരു ബഹിരാകാശ സഞ്ചാരിയായ റാന്‍ഡി ബ്രെസ്‌നിക് ആണ് നാലംഗ സംഘത്തിന്റെ തലവന്‍. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയിലെ ലൂക്കാ പാര്‍മിറ്റാനോയാണ് മിഷന്‍ പൈലറ്റ്. അമേരിക്കക്കാരായ ആന്ദ്രേ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവര്‍ മറ്റ് ദൗത്യ സംഘാംഗങ്ങളാണ്. ഇക്കൂട്ടത്തിൽ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കപ്പെടുത്തുന്നതിനായി ബോബ് ഹെയ്ൻസിനെ ബാക്ക് അപ്പ് ക്രൂ അംഗമായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ദൗത്യസംഘത്തില്‍ വനിതകളില്ല. 2027-ലായിരിക്കും ആര്‍ട്ടെമിസ് 3 വിക്ഷേപണം നടക്കുക. ഇവര്‍ സഞ്ചരിക്കുന്ന ഒറയോണ്‍ പേടകം രണ്ട് ലാന്‍ഡറുകളുമായി ഡോക്കിംഗ് പരീക്ഷിക്കും.
1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ച് നീങ്ങുന്ന ആദ്യ പേടകമായിരുന്നു ആര്‍ട്ടിമെസ് 2. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, ജെറമിഹാന്‍സന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ആര്‍ട്ടിമെസ് 2വില്‍ ചന്ദ്രനിലേക്ക് പോയത്. ഇവര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല. ചന്ദ്രനെ വലം വെച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി മറ്റ് വിവരങ്ങളും പഠിച്ച ശേഷമാണ് ഇവര്‍ തിരിച്ചെത്തിയത്. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരായും ഇവര്‍ മാറിയിരുന്നു. ആര്‍ട്ടിമെസ് 4 ദൗത്യത്തില്‍ ചന്ദ്രനില്‍ മനുഷ്യര്‍ കാലുകുത്തുമെന്നാണ് നാസയുടെയും അമേരിക്കയുടെയും കണക്കുകൂട്ടല്‍.