

ബർബാങ്ക്: കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ വാൾട്ട് ഡിസ്നി തീരുമാനിച്ചു. പുതിയ സിഇഒ ജോഷ് ഡിഅമാരോ ജീവനക്കാർക്ക് അയച്ച ഇമെയിലിലൂടെയാണ് ഈ വിവരം അറിയിച്ചത്. മാർക്കറ്റിംഗ് വിഭാഗം, സ്റ്റുഡിയോ, ടെലിവിഷൻ ബിസിനസ്, ഇഎസ്പിഎൻ (ESPN), പ്രോഡക്ട്സ് ആന്റ് ടെക്നോളജി തുടങ്ങിയ വിവിധ മേഖലകളെ ഈ പിരിച്ചുവിടൽ ബാധിക്കും.
മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയ്ക്കും വ്യവസായ സാഹചര്യങ്ങൾക്കും അനുസൃതമായി കമ്പനിയെ കൂടുതൽ കരുത്തുറ്റതാക്കാനാണ് ഈ നടപടിയെന്ന് ഡിഅമാരോ ഇമെയിലിൽ വ്യക്തമാക്കി. ടെലിവിഷൻ ബിസിനസിലുണ്ടായ ഇടിവും ബോക്സ് ഓഫീസ് വരുമാനത്തിലെ കുറവും ആഗോളതലത്തിൽ നേരിടുന്ന കടുത്ത മത്സരവുമാണ് ഡിസ്നിയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. വാർണർ ബ്രദേഴ്സ്, പാരാമൗണ്ട് തുടങ്ങിയ മറ്റ് പ്രമുഖ സ്റ്റുഡിയോകളും സമാനമായ രീതിയിൽ ജീവനക്കാരെ കുറച്ചിരുന്നു.
നേരത്തെ 2023-ൽ ഡിസ്നി 7,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഏകദേശം 5.5 ബില്യൺ ഡോളറിന്റെ ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു അന്നത്തെ നടപടി. 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ഡിസ്നിയിൽ ഏകദേശം 2,31,000 ജീവനക്കാരുണ്ട്. ഈ ആഴ്ച മുതൽ പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് കമ്പനി ഔദ്യോഗിക അറിയിപ്പുകൾ നൽകിത്തുടങ്ങി.