ഡീഗോ ഗാർഷ്യയിലെ യുഎസ്-യുകെ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

'ദി വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.
Diegogarcia
DiegogarciaWikipedia
Published on

വാഷിംഗ്ടൺ/ഡീഗോ ഗാർഷ്യ: ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യയ്ക്ക് (Diego Garcia) നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. 'ദി വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. ആക്രമണത്തിനായി തൊടുത്തുവിട്ട രണ്ട് മിസൈലുകളിൽ ഒന്ന് ലക്ഷ്യസ്ഥാനത്തെത്തും മുൻപേ പരാജയപ്പെട്ടതായും രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള പ്രതിരോധ മിസൈൽ ഉപയോഗിച്ച് ആകാശത്തുവെച്ച് തന്നെ തകർത്തതായും റിപ്പോർട്ടിൽ പറയുന്നു.

എന്തുകൊണ്ട് ഡീഗോ ഗാർഷ്യ?

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും തെക്ക് ഭാഗത്തായി ചാഗോസ് ദ്വീപുസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഡീഗോ ഗാർഷ്യ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ആഫ്രിക്ക, ഏഷ്യ, മധ്യപൂർവേഷ്യ എന്നീ മേഖലകളെ നിരീക്ഷിക്കാനും ചൈനയുടെ കടൽവ്യാപാര പാതകളിൽ കണ്ണുവെക്കാനും ഈ ദ്വീപ് സഹായിക്കുന്നു. മുൻപ് നടന്ന ഗൾഫ്, അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കൻ വ്യോമസേനയുടെയും നാവികസേനയുടെയും പ്രധാന താവളമായിരുന്നു ഈ ദ്വീപ്. ഈ കേന്ദ്രത്തെ ലക്ഷ്യം വെച്ചതിലൂടെ അമേരിക്കയുടെ പശ്ചിമേഷ്യൻ ഇടപെടലുകൾക്ക് ശക്തമായ താക്കീത് നൽകാനാണ് ഇറാൻ ശ്രമിച്ചത്.

ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് ട്രംപ്:

ആക്രമണവാർത്തകൾക്കിടെ, പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ മിസൈൽ ശേഷിയും പ്രതിരോധ വ്യവസായവും തകർക്കുക എന്ന ലക്ഷ്യത്തോടടുക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ നാവിക-വ്യോമ സേനകളെ നിർവീര്യമാക്കിയതായും ട്രംപ് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഇനിമുതൽ അത് ഉപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അമേരിക്ക അതിൽ നിന്ന് പിന്മാറുമെന്നും അദ്ദേഹം ആവർത്തിച്ചു. ആവശ്യമെങ്കിൽ മാത്രം സഹായം നൽകുമെന്നും എന്നാൽ ഇറാന്റെ ഭീഷണി പൂർണ്ണമായും ഇല്ലാതായാൽ അതിന്റെ ആവശ്യം വരില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, മിസൈൽ ആക്രമണ റിപ്പോർട്ടുകളോട് വൈറ്റ് ഹൗസോ ബ്രിട്ടീഷ് എംബസിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
Metro Australia
maustralia.com.au