

പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 14 നവജാത ശിശുക്കൾ മരിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ബുധനാഴ്ച രാവിലെ 6.45ഓടെയാണ് ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (PIMS) നവജാത ശിശുക്കളുടെ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടാകുമ്പോൾ നഴ്‌സറിയിൽ കുറഞ്ഞത് 15 കുഞ്ഞുങ്ങളുണ്ടായിരുന്നതായാണ് അധികൃതർ അറിയിച്ചത്.
ഗൈനക്കോളജി വിഭാഗത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന എയർ കണ്ടീഷനിംഗ് യൂണിറ്റിന്റെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടായ ഉടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ തീയണച്ചതിന് പിന്നാലെ ആശുപത്രിയിൽ കൂളിങ് പ്രവർത്തനങ്ങളും നടത്തി. കുറഞ്ഞത് ഒരു കുഞ്ഞിനെ തീയിൽ നിന്ന് രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെ തുടർന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തി. ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് അനുശോചനം രേഖപ്പെടുത്തി. “കുട്ടികളെ ഉൾപ്പെട്ട ഒരു ദുരന്തം നികത്താനാകാത്ത നഷ്ടമാണ്,” ഷരീഫ് പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ ആശുപത്രി ഇസ്ലാമാബാദിലെ ഏറ്റവും വലിയ ആശുപത്രിയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.