

കെയ്റോ: ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ, 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഈജിപ്‍തും നിരോധിക്കുന്നു. സോഷ്യൽ മീഡിയയുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നത്. ഇതിനായി പ്രത്യേക നിയമം ഉടൻ തയ്യാറാക്കും. നിയമം നടപ്പിലാക്കുന്നതിന് മുമ്പ് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് പാർലമെന്‍റ് വ്യക്തമാക്കി. കുട്ടികളുടെ ചിന്തകളെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്ന ഭീഷണികളിൽ നിന്ന് അവരെ സംരക്ഷിക്കുന്ന ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. അടുത്തിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസി കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. കുട്ടികൾ സോഷ്യൽ മീഡിയ ബുദ്ധിപൂർവ്വം ഉപയോഗിക്കാൻ പ്രായമാകുന്നതുവരെ അതിൽ നിന്ന് അകറ്റി നിർത്തണമെന്നാണ് അദ്ദേഹം പറഞ്ഞത്.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിനോ കർശനമാക്കുന്നതിനോ ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളുടെ പാത ഈജിപ്ത് പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പ്രസിഡന്‍റ് പറഞ്ഞു. 2024 ലെ സർക്കാർ റിപ്പോർട്ട് അനുസരിച്ച്, ഈജിപ്തിൽ 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏകദേശം 50 ശതമാനം പേരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ഇത് അവരെ സൈബർ ഭീഷണിക്കും ഓൺലൈൻ ചൂഷണത്തിനും വിധേയമാക്കുന്നു എന്നും സർക്കാർ പറയുന്നു.