ചൊവ്വയിൽ ഒരിക്കൽ വലിയ ജലസാന്നിധ്യമുണ്ടായിരുന്നുവെന്നതിന് പുതിയ തെളിവുകൾ; ECU ഗവേഷകന്റെ കണ്ടെത്തൽ

വെള്ളവുമായി പാറകൾ സമ്പർക്കത്തിൽ വരുമ്പോൾ രൂപപ്പെടാൻ സാധ്യതയുള്ള ഇരുമ്പ് സമ്പുഷ്ടമായ ഹെമറ്റൈറ്റ്, മാറ്റം സംഭവിച്ച മാഗ്നറ്റൈറ്റ് എന്നീ ധാതുക്കളുടെ സാന്നിധ്യമാണ് ഗവേഷകൻ കണ്ടെത്തിയത്.
ചൊവ്വയിൽ ഒരിക്കൽ  ജലസാന്നിധ്യമുണ്ടായിരുന്നുവെന്നതിന് പുതിയ തെളിവുകൾ
(Supplied)
Published on

പെർത്ത്: ചൊവ്വയുടെ വലിയൊരു ഭാഗം ഒരിക്കൽ വെള്ളത്താൽ മൂടപ്പെട്ടിരുന്നുവെന്ന സിദ്ധാന്തത്തിന് കൂടുതൽ ശക്തമായ തെളിവുകൾ ലഭിച്ചതായി ഓസ്ട്രേലിയയിലെ Edith Cowan University (ECU) ഗവേഷകന്റെ പുതിയ പഠനം. ജൂൻഡലുപ്പിലെ ECU ഡെപ്യൂട്ടി വൈസ് ചാൻസലറും ഗവേഷകനുമായ പ്രൊഫസർ പൗളോ ഡി സൂസയാണ് നാസയുടെ Spirit Rover ശേഖരിച്ച പഴയ വിവരങ്ങളിൽ നിന്ന് നേരത്തെ കണ്ടെത്താനാകാതിരുന്ന ധാതു സാന്നിധ്യങ്ങൾ തിരിച്ചറിഞ്ഞത്. നാസയുടെ Mars Exploration Rover ദൗത്യത്തിൽ പ്രവർത്തിച്ചിരുന്ന ഗവേഷകനാണ് അദ്ദേഹം. വെള്ളവുമായി പാറകൾ സമ്പർക്കത്തിൽ വരുമ്പോൾ രൂപപ്പെടാൻ സാധ്യതയുള്ള ഇരുമ്പ് സമ്പുഷ്ടമായ ഹെമറ്റൈറ്റ്, മാറ്റം സംഭവിച്ച മാഗ്നറ്റൈറ്റ് എന്നീ ധാതുക്കളുടെ സാന്നിധ്യമാണ് ഗവേഷകൻ കണ്ടെത്തിയത്.

ചൊവ്വയിൽ ഒരിക്കൽ ജലസാന്നിധ്യമുണ്ടായിരുന്നുവെന്നതിന് പുതിയ തെളിവുകൾ
പ്രൊഫസർ ഡി സൂസ (ECU)

2004 മുതൽ 2010 വരെ ചൊവ്വയിലെ ഗുസെവ് ക്രേറ്ററിൽ Spirit Rover ശേഖരിച്ച വിവരങ്ങളാണ് പുതിയ പഠനത്തിനായി വീണ്ടും പരിശോധിച്ചത്. 2,000 ദിവസത്തിലധികം നീണ്ട ദൗത്യത്തിനിടെ ശേഖരിച്ച 32 വ്യത്യസ്ത മണ്ണ് പ്രദേശങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഗവേഷകൻ വിശദമായി വിശകലനം ചെയ്തു. നേരത്തെ ഈ മണ്ണിൽ ഹെമറ്റൈറ്റ് വളരെ കുറവോ തീരെ ഇല്ലെന്നോ ആയിരുന്നു ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാൽ പുതിയ വിശകലനത്തിൽ വ്യക്തിഗത അളവെടുപ്പുകളിൽ തിരിച്ചറിയാൻ കഴിയാത്തത്ര ചെറിയ അളവിൽ ഹെമറ്റൈറ്റ് വ്യാപകമായി ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. റോവറിന്റെ യഥാർഥ ദൗത്യകാലത്ത് ലഭിച്ച വിവരങ്ങൾ സമയപരിമിതി, വൈദ്യുതി ലഭ്യത, ഉപകരണങ്ങളുടെ ക്രമേണയുള്ള പഴക്കം എന്നിവ കാരണം പരിമിതമായിരുന്നുവെന്ന് പ്രൊഫസർ ഡി സൂസ പറഞ്ഞു. നൂറുകണക്കിന് വ്യക്തിഗത അളവെടുപ്പുകൾ സംയോജിപ്പിച്ച് പുതിയ രീതിയിൽ വിശകലനം ചെയ്തതോടെയാണ് വർഷങ്ങളായി മറഞ്ഞുകിടന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വയിലെ സാധാരണ മണ്ണിൽ ക്രിസ്റ്റലിൻ ഹെമറ്റൈറ്റിന്റെ വ്യാപകമായ സാന്നിധ്യം കണ്ടെത്തിയത് പഠനത്തിലെ പ്രധാന കണ്ടെത്തലുകളിലൊന്നാണെന്ന് ഡി സൂസ പറഞ്ഞു. ഇത് ചൊവ്വയിൽ ഒരിക്കൽ വെള്ളം ഉണ്ടായിരുന്നുവെന്നതിന് മാത്രമല്ല, ഗ്രഹത്തിന്റെ വലിയ പ്രദേശങ്ങൾ ഒരുകാലത്ത് വെള്ളത്താൽ മൂടപ്പെട്ടിരുന്നിരിക്കാമെന്നതിനും സൂചന നൽകുന്നതായി അദ്ദേഹം വിലയിരുത്തി.

കാറ്റ്, താപനിലയിലെ അതിശക്തമായ വ്യതിയാനങ്ങൾ, പൊടിക്കാറ്റുകൾ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് വർഷങ്ങൾക്കിടെ രൂപപ്പെട്ട സമാനമായ പൊടിയും മണ്ണും ചൊവ്വയുടെ ഉപരിതലത്തിന്റെ വലിയൊരു ഭാഗത്ത് വ്യാപിച്ചുകിടക്കുന്നുവെന്ന സിദ്ധാന്തത്തിനും പുതിയ കണ്ടെത്തലുകൾ പിന്തുണ നൽകുന്നതായി ഗവേഷകർ കരുതുന്നു.

2003 ജൂണിൽ ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് വിക്ഷേപിച്ച Spirit Rover 2004 ജനുവരിയിലാണ് ചൊവ്വയിൽ ഇറങ്ങിയത്. വെറും 90 ചൊവ്വാ ദിവസത്തേക്ക് പ്രവർത്തിക്കാനായി രൂപകൽപ്പന ചെയ്ത റോവർ 2,208 സോൾസ് (ചൊവ്വയിലെ ദിവസങ്ങൾ) പ്രവർത്തിച്ചു. നാസ പ്രതീക്ഷിച്ചതിനേക്കാൾ 20 മടങ്ങിലധികം ദൈർഘ്യമുള്ള ദൗത്യമായിരുന്നു ഇത്. ഗോൾഫ് കാർട്ടിനോട് സാമ്യമുള്ള വലുപ്പവും അതിന്റെ ഏഴ് മടങ്ങ് ഭാരവുമുള്ള റോവർ ചൊവ്വയിലെ വിവിധതരം പാറകളും മണ്ണും പരിശോധിച്ച് മുൻകാല ജലസാന്നിധ്യത്തിന്റെ തെളിവുകൾ തേടി. 2009 മേയിൽ മൃദുവായ മണലിൽ കുടുങ്ങിയ Spirit Rover-നെ മോചിപ്പിക്കാൻ മാസങ്ങളോളം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. തുടർന്ന് 2010 ജനുവരിയിൽ റോവറിനെ വീണ്ടെടുക്കാൻ സാധ്യതയില്ലെന്ന് നാസ പ്രഖ്യാപിക്കുകയും, നിശ്ചലമായ ശാസ്ത്രീയ ഗവേഷണ പ്ലാറ്റ്ഫോമായി അതിന്റെ പ്രവർത്തനം തുടരുകയുമായിരുന്നു.

"പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിലൂടെ മാത്രമല്ല പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഉണ്ടാകുന്നത്. നിലവിലുള്ള വിവരങ്ങളെ പുതിയ കാഴ്ചപ്പാടോടെയും മെച്ചപ്പെട്ട വിശകലന രീതികളിലൂടെയും പരിശോധിക്കുമ്പോഴും പുതിയ കണ്ടെത്തലുകൾ സാധ്യമാകും," പ്രൊഫസർ ഡി സൂസ പറഞ്ഞു. "A Consolidated Mössbauer Spectrum for Undisturbed Soils from Gusev Crater, Mars" എന്ന തലക്കെട്ടിൽ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് പുതിയ കണ്ടെത്തലുകൾ വിശദീകരിച്ചിരിക്കുന്നത്.

Metro Australia
maustralia.com.au