

പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് ഇറാനെതിരെ തുടർച്ചയായ മൂന്നാമത്തെ രാത്രിയും ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന്റെ നാവിക-വ്യോമ സേനാ താവളങ്ങളും റഡാർ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളും ഇതിനകം തന്നെ തകർത്തതായും ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു. ഇതിന് പുറമെ ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് എണ്ണ ദ്വീപ് (Kharg Island) ഉൾപ്പെടെയുള്ള ഊർജ്ജ കേന്ദ്രങ്ങൾ യുഎസ് സൈന്യം പിടിച്ചെടുക്കുമെന്നും, മുൻപ് വെനസ്വലയിൽ ചെയ്തതുപോലെ ഇറാന്റെ എണ്ണ-വാതക വിപണിയുടെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ഈ ആഴ്ച ആദ്യം ഹോർമുസ് കടലിടുക്കിന് സമീപം വെച്ച് യുഎസിന്റെ അപ്പാച്ചി ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമാക്രമണം അതിരൂക്ഷമായത്. ഒത്തുതീർപ്പുകൾക്കും സമാധാന കരാറിനും ഇറാൻ അടിയന്തിരമായി തയ്യാറാകാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഫെബ്രുവരി അവസാന വാരം യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ സംയുക്ത വ്യോമാക്രമണത്തോടെ ആരംഭിച്ച ഈ വമ്പൻ സൈനിക സംഘർഷം ഇപ്പോൾ നാലാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം ഇറാന്റെ സൈനിക നിരീക്ഷണ കേന്ദ്രങ്ങളും ആശയവിനിമയ ശൃംഖലകളും ലക്ഷ്യമിട്ട് നടത്തിയ ആക്രമണം നാല് മണിക്കൂറോളം നീണ്ടുനിന്നതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
മേഖലയിൽ യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ അയൽരാജ്യമായ കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് വീണ്ടും തുറന്നുകൊടുത്തു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തുന്ന ഭീഷണികൾ അവരുടെ പരാജയഭീതിയും നിരാശയും മൂലമാണെന്ന് ഇറാൻ ഭരണകൂടം തിരിച്ചടിച്ചു. മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഭാഗത്ത് നിന്നും തിരിച്ചടി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മിഡിൽ ഈസ്റ്റിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നിലവിലുള്ളത്.