ഇറാനുമായി അന്തിമ കരാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ യുഎസ് ടോൾ ചുമത്തും; മുന്നറിയിപ്പുമായി ട്രംപ്

പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് യുഎസ് നൽകുന്ന സൈനിക സംരക്ഷണത്തിനുള്ള പ്രതിഫലമായിരിക്കും ഈ ടോൾ എന്നും ട്രംപ് വ്യക്തമാക്കി.

Donald Trump
ഡൊണാൾഡ് ട്രംപ്Internet
Published on

വാഷിങ്റ്റൻ: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച 14 ഇന 'ഇസ്ലാമാബാദ് ധാരണാപത്രത്തിന്' തൊട്ടുപിന്നാലെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള അന്തിമ സമാധാനക്കരാർ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് മേൽ അമേരിക്ക സ്വന്തം നിലയ്ക്ക് ടോൾ (Toll) ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് യുഎസ് നൽകുന്ന സൈനിക സംരക്ഷണത്തിനുള്ള പ്രതിഫലമായിരിക്കും ഈ ടോൾ എന്നും ട്രംപ് വ്യക്തമാക്കി.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇക്കാര്യം പരസ്യമാക്കിയത്. സമാധാന ഉടമ്പടിയുടെ ഭാഗമായുള്ള 60 ദിവസത്തെ വെടിനിർത്തൽ കാലയളവിൽ ഹോർമുസ് കടലിടുക്കിൽ യാതൊരുവിധ ടോളും ഉണ്ടായിരിക്കില്ലെന്ന് ട്രംപ് കുറിച്ചു. ഈ 60 ദിവസത്തെ കാലാവധി കഴിഞ്ഞാലും ടോൾ ഈടാക്കില്ല; എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാർ പൂർണ്ണമായി യാഥാർത്ഥ്യമാക്കാൻ സാധിച്ചില്ലെങ്കിൽ, അമേരിക്കയ്ക്ക് വേണ്ടി യുഎസ് ഭരണകൂടം നേരിട്ട് ഇവിടെ ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്.

പശ്ചിമേഷ്യൻ മേഖലയുടെ കാവൽമാലാഖയായി ('Guardian Angel') നിന്ന് യുഎസ് സൈന്യം നൽകുന്ന സേവനങ്ങൾക്കും, സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് മുൻകാലങ്ങളിലും നിലവിലും ഭാവിയിലും വരുന്ന വൻ സൈനിക ചിലവുകൾ തിരിച്ചുപിടിക്കുന്നതിനും വേണ്ടിയായിരിക്കും ഈ ടോൾ എന്നും ട്രംപ് തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു. നിലവിലെ കരാർ പ്രകാരം ആദ്യ 60 ദിവസത്തെ സമാധാന ചർച്ചകൾക്ക് ശേഷം ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് ഹോർമുസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാൻ ഒപ്പുവെക്കേണ്ടതുണ്ട്. എന്നാൽ ഇതിൽ വീഴ്ച വരുത്തിയാൽ കപ്പൽ പാതയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന സൂചനയാണ് ട്രംപിന്റെ പുതിയ പ്രസ്താവന നൽകുന്നത്.

Metro Australia
maustralia.com.au