

വാഷിങ്ടൻ: അന്താരാഷ്ട്ര വ്യാപാര മേഖലയെ സ്തംഭിപ്പിച്ചുകൊണ്ട് ഹോർമുസ് കടലിടുക്ക് അടച്ചതായുള്ള ഇറാന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ഇറാനുമേൽ കടുത്ത നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഈ ജലപാത ഇറാന്റെ എതിർപ്പുകളെ അവഗണിച്ച് പൂർണ്ണമായും തുറന്നുതന്നെ പ്രവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മേഖലയിലെ സുരക്ഷാച്ചെലവുകൾ മുൻനിർത്തി ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കാർഗോ കപ്പലുകളിൽ നിന്നും 20 ശതമാനം തുക പ്രത്യേക ഫീസായി ഈടാക്കുമെന്നും ട്രൂത്ത് സോഷ്യൽ വഴി ട്രംപ് അറിയിച്ചു. ഈ സുരക്ഷാ സേവനത്തിന് മറ്റ് സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നും അമേരിക്കയ്ക്ക് കൃത്യമായ പ്രതിഫലം ലഭിക്കണമെന്നും യുഎസിന് ഇത് സൗജന്യമായി ചെയ്യാൻ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
മുൻപ് ഒപ്പിട്ട പത്തോളം കരാറുകൾ ലംഘിച്ച ചരിത്രമാണ് ഇറാന്റേതെന്നും അതുകൊണ്ട് ഇനി അവരെ ശക്തമായി നേരിടുകയേ വഴിയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. അനുമതിയില്ലാതെ കപ്പലുകൾ കടന്നുപോയി എന്ന് ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അപ്രതീക്ഷിതമായി അടച്ചത്. മേഖലയിൽ പൂർണ്ണമായ സമാധാനവും സ്ഥിരതയും തിരിച്ചുവന്നതിനുശേഷം മാത്രമേ ഇനി വിദേശ കപ്പലുകൾക്ക് അനുമതി പത്രം നൽകുകയുള്ളൂ എന്ന് ഞായറാഴ്ച ഇറാൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധനവിന് കാരണമായേക്കാവുന്ന കടുത്ത നടപടികളുമായി അമേരിക്ക നേരിട്ട് രംഗത്തിറങ്ങിയത്.