

ബീജിംഗ്: തായ്‌വാന് സമീപമുള്ള യോനാഗുനി ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന. പ്രദേശത്ത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതും സൈനീകമായ പ്രകോപനം സൃഷ്ടിക്കുന്നതുമാണ് ജപ്പാൻ്റെ നീക്കമെന്നാണ് ചൈന പറയുന്നത്. ജപ്പാനും ചൈനയ്ക്കുമിടയിലുള്ള നയതന്ത്രബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ആണ് ജപ്പാനെതിരെയുള്ള ചൈനീസ് നിലപാട് വ്യക്തമാക്കിയത്. പുതിയതായി അധികാരമേറ്റ ജപ്പാനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയുടെ പ്രതികരണമാണ് ജപ്പാൻ-ചൈന ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കിയത്. ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാനെതിരായി ചൈനീസ് ആക്രമണം ഉണ്ടായാൽ ടോക്കിയോയിൽ നിന്ന് സൈനിക പ്രതികരണമുണ്ടാകുമെന്നായിരുന്നു സനേ തകായിച്ചി പറഞ്ഞത്. ജപ്പാനിലെ വലതുപക്ഷ ശക്തികൾ ജപ്പാനെയും മേഖലയെയും ദുരന്തത്തിലേക്ക് നയിക്കുന്നു എന്നായിരുന്നു വാർത്താസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവിൻ്റെ പ്രതികരണം. ദേശീയ പ്രദേശിക പരമാധികാരം സംരക്ഷിക്കാൻ ബെയ്ജിംഗ് ദൃഢനിശ്ചയമുള്ളവരും പ്രാപ്തരുമാണെന്നും മാവോ നിംഗ് കൂട്ടിച്ചേർത്തു.
തായ്‌വാൻ്റെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 110 കിലോമീറ്റർ (68 മൈൽ) അകലെയുള്ള യോനാഗുനി ദ്വീപിലെ ഒരു സൈനിക താവളത്തിൽ ഒരു ഇടത്തരം ഉപരിതല-വിമാന മിസൈൽ യൂണിറ്റ് വിന്യസിക്കാനുള്ള പദ്ധതികൾ ക്രമാനുഗതമനായി മുന്നോട്ട് നീങ്ങുന്നു എന്ന് ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമി ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. യോനാഗുനിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിസൈൽ വിന്യാസം നടത്തിയതെന്നും ജപ്പാനീസ് പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തിരുന്നു. ഇതിനെതിരെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വ്യക്താവിൻ്റെ പ്രതികരിച്ചിരിക്കുന്നത്. ഈ നീക്കം അങ്ങേയറ്റം അപകടകരമാണ്, അടുത്തുള്ള രാജ്യങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിലും ഗുരുതരമായ ആശങ്കകൾ ഉയരണം. പ്രത്യേകിച്ച് തകൈച്ചിയുടെ മുൻ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ എന്നായിരുന്നു മാവോ തിങ്കളാഴ്ച പറഞ്ഞത്.