

ഒട്ടാവ: കുടിയേറ്റ നിയമങ്ങൾ കടുപ്പിച്ചതോടെ കാനഡയിൽ നിന്ന് വിദേശ പൗരന്മാരെ നാടുകടത്തുന്ന നടപടികൾ വേഗത്തിലാക്കി ലിബറൽ സർക്കാർ. 2026-ന്റെ ആദ്യ ആറു മാസത്തിനിടെ (ജനുവരി - ജൂൺ) മാത്രം 3,323 ഇന്ത്യക്കാരെ കാനഡ നാടുകടത്തിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്തുനിന്ന് നാടുകടത്തപ്പെട്ട വിദേശികളുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഒന്നാം സ്ഥാനത്തുള്ളത്. 1,573 പേരുമായി മെക്‌സിക്കോയാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ വർഷം (2025) ആകെ നാടുകടത്തപ്പെട്ട 3,779 ഇന്ത്യക്കാരുടെ 88 ശതമാനത്തോളമാണ് ഈ വർഷം ആദ്യ പകുതിയിൽ തന്നെ തിരിച്ചയക്കപ്പെട്ടത്. കൂടാതെ 7,669 ഇന്ത്യക്കാർ കൂടി നിലവിൽ നാടുകടത്തൽ ഭീഷണി നേരിടുന്നുണ്ട്. താൽക്കാലിക തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും എണ്ണം കുത്തനെ കുറയ്ക്കാനുള്ള കാനഡയുടെ പുതിയ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, അഭയാർത്ഥി (Refugee) അപേക്ഷകൾ തള്ളപ്പെടുക, വിസ തട്ടിപ്പുകൾ, മറ്റ് കുടിയേറ്റ ലംഘനങ്ങൾ എന്നിവയാണ് തിരിച്ചയക്കപ്പെടാനുള്ള പ്രധാന കാരണങ്ങൾ. കഴിഞ്ഞ അഞ്ച് വർഷമായി മെക്‌സിക്കോയായിരുന്നു പട്ടികയിൽ മുന്നിലുണ്ടായിരുന്നത്.