

മാനന്തവാടി: മാനന്തവാടി എരുമത്തെരുവിൽ കാറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെത്തുടർന്ന് കുടുംബനാഥൻ മരിച്ചു. കണ്ണൂർ ഇരിട്ടി കുട്ട സ്വദേശി സജീറാണ് (42) മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യയ്ക്കും ഒരു കുഞ്ഞിനും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കാറിലുണ്ടായിരുന്ന മറ്റു രണ്ട് കുട്ടികളെ നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തി. സാമ്പത്തിക ബാധ്യതയെത്തുടർന്നുള്ള ആത്മഹത്യാശ്രമമാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. മരിക്കുന്നതിന് മുൻപ് സജീർ റെക്കോർഡ് ചെയ്ത വീഡിയോയിൽ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. നിയന്ത്രണം വിട്ട കാർ സമീപത്തെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ഉടൻ തന്നെ തീ പടരുകയും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.