
തിരുവനന്തപുരം: വളരെ കുറഞ്ഞ സമയംകൊണ്ട് യാത്രക്കാരുടെ ഇടയിൽ ഏറ്റവും സ്വീകാര്യത നേടിയ വന്ദേ ഭാരത് സർവീസുകളിലൊന്നാണ് തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത്. യാത്രാ സമയത്തില‍് മണിക്കൂറുകൾ ലാഭിക്കാം എന്നത് മാത്രമല്ല, സുഖകരമായ യാത്രയും ഈ സർവീസ് ഉറപ്പു നല്കുന്നു. എന്നാൽ യാത്രക്കാരുടെ ആവശ്യത്തിന് ടിക്കറ്റ് ലഭിക്കാനില്ല എന്നതായിരുന്നു ഇത്രയും നാളത്തെ പ്രശ്നം. ഇപ്പോഴിതാ, ഇതിനും പരിഹാരമായിരിക്കുകയാണ്.
യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് മംഗളൂരു സെൻട്രൽ- തിരുവനന്തപുരം വന്ദേ ഭാരത് ഉൾപ്പെടെ ഏഴ് വന്ദേ ഭാരത് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാന്‍ റെയിൽവേ തീരുമാനിച്ചു. സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്മോർ-തിരുനെൽവേലി, മധുര-ബംഗളൂരു കാന്റ്, ദിയോഘർ-വാരാണസി, ഹൗറ-റൂർക്കേല, ഇൻഡോർ-നാഗ്പൂർ എന്നിവയാണ് മറ്റ്റൂട്ടുകൾ.
16 കോച്ചുകളുള്ള ട്രെയിനുകൾ 20 കോച്ചുകളായും എട്ട് കോച്ചുകളുള്ള ട്രെയിനുകൾ 16 കോച്ചുകളായും ഉയർത്താനാണ് തീരുമാനമെന്ന് റെയിൽവേ ബോർഡ് പറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച വന്ദേ ഭാരത് സർവീസുകളാണ് കേരളത്തിലേത്. നൂറ് ശതമാനം ഒക്യുപൻസിയിലാണ് ഇവ ഓടുന്നത്.