മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസം നേരിടുകയാണെന്നും ഡിഎന്‍എ പരിശോധനയ്ക്കായി ഉടന്‍ തന്നെ സാമ്പിള്‍ ശേഖരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും
അപകടത്തില്‍ മരിച്ച ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
Published on

തൃശ്ശൂര്‍: മുണ്ടത്തിക്കോട് സ്‌ഫോടനസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന നടത്തും. കെഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്തെ എത്തിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസം നേരിടുകയാണെന്നും ഡിഎന്‍എ പരിശോധനയ്ക്കായി ഉടന്‍ തന്നെ സാമ്പിള്‍ ശേഖരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പെസോ അധികൃതര്‍ ഇന്ന് സ്ഥലത്തെത്തുമെന്നും അപകടകാരണം വ്യക്തമാവേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.

അപകടത്തില്‍ മരിച്ച ഏഴു പേരുടെ പൂര്‍ണ മൃതദേഹങ്ങള്‍ ലഭിച്ചതായി ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. അതില്‍ 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂര്‍, വെണ്ണൂര്‍, പാറക്കുണ്ടില്‍ വീട്ടില്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദര്‍ശന്റെയും വാസുദേവന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. സുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ബാക്കി നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീണ്‍ (45) എന്നിവര്‍ വെന്റിലേറ്ററിലാണ്. ബാബു (56), വിഷ്ണു (30), രാജേഷ് (40), ഹരി (40), അനിത (50), അഖില്‍ (30), ഉദയകുമാര്‍ (48), ബാബു (57), സുഭദ്ര (68), ഭവാനി (65), സുന്ദരന്‍ (46), സാജന്‍ (37) എന്നിവരാണ് ചികിത്സയിലുള്ളത്. ഇതില്‍ സുഭദ്രയെ ഡിസ്ചാര്‍ജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഒമ്പത് ശരീര ഭാഗങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ അവശ്യമാണ്.

Related Stories

No stories found.
Metro Australia
maustralia.com.au