

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണായക പ്രഖ്യാപനം കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നടത്തും. പത്ത് ദിവസമായി നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ശേഷമാണ് പാർട്ടി അന്തിമ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.
ഹൈക്കമാൻഡ് തയ്യാറാക്കിയ പുതിയ ഫോർമുല കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ ബോധ്യപ്പെടുത്തുന്ന നടപടികളാണ് ഇനി അവശേഷിക്കുന്നത്. ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്നലെ വൈകിട്ട് നടത്തിയ ദീർഘമായ ചർച്ചയിലാണ് അന്തിമ ധാരണയായത്. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.കെ. ആന്റണി തുടങ്ങിയ മുതിർന്ന നേതാക്കളുടെ നിലപാടുകൾ കൂടി പരിഗണിച്ചാണ് ഈ തീരുമാനം.
തീരുമാനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവരുമായും ഫോണിൽ സംസാരിച്ചിരുന്നു. ഹൈക്കമാൻഡ് തലത്തിലുള്ള എല്ലാ ചർച്ചകളും പൂർത്തിയായതായും തീരുമാനം ഇന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങളെ കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിനായാണ് ഇപ്പോൾ കേരളം ഉറ്റുനോക്കുന്നത്.