

പൂയപ്പള്ളി (കൊല്ലം): ഓസ്ട്രേലിയയിൽ ജോലിയും സിറ്റിസൻഷിപ്പും വാഗ്ദാനം ചെയ്ത് ഓയൂർ സ്വദേശിയിൽ നിന്ന് 10.50 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയ ദമ്പതികളെ 5 മാസത്തിനു ശേഷം പൂയപ്പള്ളി പൊലീസ് പിടികൂടി. ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയിൽ ബിജു ബാലൻ (52), ഭാര്യ രശ്മി (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം മരട് ഭാഗത്ത് ഒളിവിൽ താമസിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
2025 ഒക്‌ടോബറിൽ പൂയപ്പള്ളി പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തെങ്കിലും അവർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ പൂയപ്പള്ളി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ ദമ്പതികൾക്കെതിരെ മറ്റു സ്റ്റേഷനുകളിലും ഒട്ടേറെ തട്ടിപ്പുകേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറയുന്നു. വിവാഹ വാഗ്ദാനം നൽകി 15.52 ലക്ഷം രൂപ തട്ടിയെടുത്തതിനു കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലും വിദേശത്തു ബിസിനസ് തുടങ്ങാമെന്നു പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയെടുത്തതിന് കായംകുളം സ്റ്റേഷനിലും വീസ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയതിനു കണ്ണൂർ സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. കൊല്ലം ചവറ സ്വദേശിയുടെ 13 ലക്ഷം രൂപ തട്ടിയെടുത്തതിനു കൊല്ലം ക്രൈം ബ്രാഞ്ചിലും എറണാകുളം സ്വദേശികളായ ബിനിഷ് മുസ്തഫ, നിക്സൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ വാങ്ങിയ ശേഷം മറിച്ചു വിൽപന നടത്തി തട്ടിപ്പു നടത്തിയതിനും തൃശൂർ സ്വദേശി ബാബു എന്നയാൾക്കു ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞു തട്ടിപ്പു നടത്തിയതിനും പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഉള്ളവർക്കു വീസ നൽകാമെന്നു പറഞ്ഞു തട്ടിപ്പു നടത്തിയതിനും കോഴിക്കോട് സ്വദേശിനിയായ സ്ത്രീയിൽ നിന്ന് 85 ലക്ഷം രൂപ തട്ടിപ്പ് എടുത്തതിനും തിരുവനന്തപുരം സ്വദേശിനികളായ 2 സ്ത്രീകളെ സമാനരീതിയിൽ കബളിപ്പിച്ചതിനും ഇയാൾക്കെതിരെ പരാതിയുണ്ടെന്നും പൊലീസ് പറഞ്ഞു.