എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും, ചരിത്രനേട്ടവുമായി കേരളം
തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീണ്ടും കരുത്ത് തെളിയിച്ച് കേരളം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും യാഥാർത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതോടെയാണ് ഇത് സാധ്യമായത്. പത്തനംതിട്ട, ഇടുക്കി മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 4 മെഡിക്കൽ കോളേജുകൾക്കാണ് അനുമതി ലഭിച്ചത്. ഇതോടെ 300 എംബിബിഎസ് സീറ്റുകളാണ് സർക്കാർ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ലഭ്യമാക്കിയത്. വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകളിൽ എത്രയും വേഗം നടപടി ക്രമങ്ങൾ പാലിച്ച് ഈ അധ്യായന വർഷം തന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാസർഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം അനക്സ് ഉൾപ്പെടെ സർക്കാർ മേഖലയിൽ നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. സ്വകാര്യ മേഖലയിൽ 20 നഴ്സിംഗ് കോളേജുകളും ആരംഭിച്ചു. സർക്കാർ മേഖലയിൽ 478 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളിൽ നിന്ന് 1060 സീറ്റുകളാക്കി വർധിപ്പിച്ചു. ആകെ 10300 ലധികം ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാക്കി വർധിപ്പിച്ചു. സംസ്ഥാനത്ത് തന്നെ മെറിറ്റിൽ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനായി 80 പിജി സീറ്റുകൾക്ക് അനുമതി ലഭ്യമായി. സർക്കാർ മേഖലയിൽ ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വളരെ മുന്നേറ്റം കൈവരിക്കാനായെന്ന് മാധ്യമപ്രവർത്തകരോടെ സംസാരിക്കവെ മന്ത്രി അറിയിച്ചു.