കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം: കുടുംബം മുഖ്യമന്ത്രിയെ കാണും

മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയുമെന്നാണ് വിവരം.
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം: കുടുംബം മുഖ്യമന്ത്രിയെ കാണും
Published on

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടേക്കും. മുഖ്യമന്ത്രിയെ നേരിട്ടു കാണാനുള്ള അവസരം ഒരുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിധിന്റെ കുടുംബത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തുന്നത് അനുസരിച്ച് കുടുംബത്തിന് അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിയുമെന്നാണ് വിവരം. ഇന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തുകയാണെങ്കില്‍ കുടുംബം അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

അതേസമയം നിതിന്‍ രാജ് ആത്മഹത്യ ചെയ്തതല്ലെന്നും മകന്റേത് കൊലപാതകമാണെന്നും ആവര്‍ത്തിച്ച് പിതാവ് രാജന്‍. നിലവില്‍ പ്രതികളായ അധ്യാപകര്‍ക്ക് മാത്രമല്ല ലത എന്ന അധ്യാപികയ്ക്കും കമല്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡനും മകന്റെ മരണത്തില്‍ പങ്കുണ്ടെന്നും പിതാവ് ആരോപിച്ചു. 'എന്തിനാണ് മകനെ ഇരുട്ട് മുറിയില്‍ അടച്ചത്. പലതവണയായി മകന്‍ നല്‍കിയ പരാതികള്‍ പ്രിന്‍സിപ്പല്‍ പൂഴ്ത്തിവെച്ചു. മകന്‍ കോളേജില്‍ എത്തി ഒരു മാസം മുതല്‍ റാഗിംഗ് നേരിട്ടു. പല വസ്ത്രങ്ങള്‍ ഇടാന്‍ പോലും സമ്മതിച്ചില്ല. ടി ഷര്‍ട്ട് ഇട്ടതുപോലും ഊരിപ്പിച്ചു. അന്ന് തുടങ്ങിയതാണ് ഈ ക്രൂരത. കുളിക്കാന്‍ പോലും സമ്മതിച്ചില്ല. തുണി അലക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നു'വെന്നും പിതാവ് ആരോപിച്ചു. എച്ച്ഒഡി മൃഗീയമായി മകനെ അധിക്ഷേപിച്ചു. കണ്ണാടിയില്‍ നോക്കാന്‍ പോലും പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവ്. എല്ലാവരുടേയും മുന്നില്‍വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. ജീവനോടെ എങ്കിലും മകനെ തരാമായിരുന്നു. മകനെ പറ്റി എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കുടുംബത്തെ അറിയിക്കാമായിരുന്നു. മെറിറ്റില്‍ അഡ്മിഷന്‍ കിട്ടിയ ആളാണ് മകന്‍. സിദ്ധാര്‍ത്ഥിനെപ്പോലെ തന്റെ മകനേയും കൊന്നുവെന്നും പിതാവ് പറഞ്ഞു.

Related Stories

No stories found.
Metro Australia
maustralia.com.au