

പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യം, ആയുഷ് വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കും. പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്ധരുടെ ശില്പശാലയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പകർച്ചവ്യാധികൾ കാലാകാലങ്ങളിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പ്രതിരോധം തീർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശില്പശാലയുൾപ്പെടെയുള്ള അഭിപ്രായ രൂപീകരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ആയുഷ് വിഭാഗങ്ങളിൽ എത്തുന്ന രോഗികളിൽ സാംക്രമിക രോഗം സംശയിക്കുന്നവരെ അടിയന്തിരമായി മറ്റ് ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യാനും രോഗികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിൽ എത്തുന്നത് ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളും പോസ്റ്ററുകളും ആയുഷ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും യോഗത്തിൽ ധാരണയായി. ആരോഗ്യരംഗത്ത് സർക്കാർ- സ്വകാര്യമേഖലകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഫലപ്രദമാകുമെന്ന് യോഗം വിലയിരുത്തി.