

കൊച്ചി: ശബരിമലയില്‍ ആടിയ നെയ്യ് ശിഷ്ടം വില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില്‍ 33 പേരെ പ്രതികളാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രത്തിലെ സ്‌പെഷ്യല്‍ ഓഫീസര്‍മാരടക്കം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രാഥമിക അന്വേഷണത്തില്‍ 21.39 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റോക്ക് പരിശോധനയുടെ അഭാവം, കൃത്യമായ അക്കൗണ്ടിംഗ് ഇല്ലായ്മ, ജീവനക്കാരുടെ വിന്യാസത്തിലെ ക്രമക്കേട് എന്നീ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നത് 200 പേജിന്റെ നോട്ട്ബുക്കിലാണെന്നും ബുക്കില്‍ നിറയെ വെട്ടലും തിരുത്തലുമാണെന്നും ഹൈക്കോടതി പറഞ്ഞു. പെട്ടിക്കടയില്‍ പോലും ഇതിലും നന്നായി കണക്ക് സൂക്ഷിക്കുമെന്നും കോടതി വിമര്‍ശിച്ചു. വിജിലന്‍സ് അന്വേഷണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുളള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ത്ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറില്‍ നിറച്ചാണ് നെയ്യ് വില്‍പ്പന നടത്തുന്നത്. ഒരു പാക്കറ്റിന് 100 രൂപയാണ് വില. ടെമ്പിള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ഏറ്റുവാങ്ങിയാണ് നെയ്യ് പാക്കറ്റുകള്‍ വില്‍പ്പനയ്ക്കായി കൗണ്ടറിലേക്ക് മാറ്റുന്നത്. ഇങ്ങനെ വിറ്റ പാക്കറ്റുകള്‍ക്ക് അനുസരിച്ചുളള തുക ദേവസ്വം അക്കൗണ്ടില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.