

ചെന്നൈ: യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ (UWA) ഇന്ത്യയില്‍ രണ്ട് കാമ്പസുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ചെന്നൈയും മുംബൈയുമാണ് നിര്‍ദേശിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍. 2026 ഓഗസ്റ്റില്‍ ചെന്നൈ കാമ്പസില്‍ നിന്നാണ് ആദ്യ അക്കാദമിക് പ്രോഗ്രാം ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ വൈസ് ചാന്‍സലര്‍ അമിത് ചക്ര വ്യക്തമാക്കി.
ഇന്ത്യയിലെ ഈ രണ്ട് കാമ്പസുകളും ഒന്നായി പ്രവര്‍ത്തിക്കുന്ന UWAയുടെ ഔദ്യോഗിക യൂണിറ്റുകളായിരിക്കും. ഇവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയുടെ ഡിഗ്രികളാണ് നല്‍കുക. ആദ്യ ഘട്ടത്തില്‍ ചെന്നൈ കാമ്പസ് സാങ്കേതിക വിദ്യാഭ്യാസത്തെയാണ് കൂടുതല്‍ കേന്ദ്രീകരിക്കുക. മുംബൈ കാമ്പസ് ബിസിനസ് പഠനങ്ങള്‍ക്കായിരിക്കും പ്രധാനമായും വിനിയോഗിക്കുക. തുടക്കത്തില്‍ ബിരുദ കോഴ്‌സുകളാണ് ആരംഭിക്കുക. പിന്നീട് ബിരുദാനന്തര കോഴ്‌സുകളും ആരംഭിക്കും.
ആദ്യ ഘട്ടത്തില്‍ രണ്ട് കാമ്പസുകളും വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുക. അക്കാദമിക് ആവശ്യങ്ങള്‍ക്കനുസരിച്ച് ഇവ പുതുക്കി സജ്ജീകരിക്കും.
ഇതിനകം ദീകിന്‍ സര്‍വകലാശാലയും യൂണിവേഴ്സിറ്റി ഓഫ് വൂളോംഗോംഗും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വിക്ടോറിയ സര്‍വകലാശാല, വെസ്റ്റേണ്‍ സിഡ്‌നി യൂണിവേഴ്സിറ്റി, ലാ ട്രോബ് യൂണിവേഴ്സിറ്റി എന്നിവയ്ക്കും ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്.