

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 40,000 കിലോലിറ്റർ അധിക മണ്ണെണ്ണ സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായി കേന്ദ്ര സർക്കാർ. എൽപിജിയുടെ ക്ഷാമത്തെ തുടർന്നുള്ള പ്രതിസന്ധിയെ നേരിടാനാണ് ഈ നീക്കം. സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് വാണിജ്യ സിലിണ്ടറുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. അതേസമയം ക്രൂഡ് ഓയിൽ വിതരണത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും രാജ്യത്തെ ഒരു ലക്ഷം പെട്രോൾ പമ്പുകളിലും ഇന്ധന ക്ഷാമമുണ്ടാകില്ലെന്നും അവർ പറഞ്ഞു.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തി. നഗര മേഖലകളിൽ എൽപിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും. ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. വാണിജ്യ പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ കൂട്ടത്തോടെ അടയ്ക്കുന്ന സാഹചര്യവുമുണ്ട്. കേരളത്തിൽ കഴിഞ്ഞ ദിവസം മാത്രം ഇരുപത് ശതമാനം ഹോട്ടലുകൾ അടച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.