
സിഡ്നി: പെർത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി തയ്യാറെടുപ്പുകളുമായി രോഹിത് ശർമ. കഴിഞ്ഞ വർഷം ടി20യിൽ നിന്നും 2025 മെയിൽ ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത്, ഓസ്‌ട്രേലിയയിലെ മൂന്ന് മത്സരങ്ങൾക്കായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെ നവി മുംബൈയിലെ ഘൻസോളിയിലുള്ള റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ മൂന്ന് മണിക്കൂർ പരിശീലനം നടത്തിയെന്നാണ് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസ് ഫിസിയോ അമിത് ദുബെയുടെ മേൽനോട്ടത്തിൽ നടന്ന പരിശീലന സെഷനിൽ, എട്ട് മുതൽ പത്ത് വരെ നെറ്റ് ബൗളർമാർ രോഹിതിന് പന്തെറിഞ്ഞു. സ്ട്രേലിയൻ പിച്ചുകളിലെ അധിക ബൗൺസിലാണ് പരിശീലനം കേന്ദ്രീകരിച്ചതെന്നും സൂചനയുണ്ട്.
ഒക്ടോബർ 19 ന് പെർത്തിൽ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ പങ്കെടുക്കാൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പം രോഹിത് ശർമ്മ അടുത്ത ആഴ്ച ഓസ്‌ട്രേലിയയിലേക്ക് പോകും. ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ ഉദ്ഘാടന മത്സരത്തിന് ശേഷം, ഒക്ടോബർ 23 ന് അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും, ഒക്ടോബർ 25 ന് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിന് ആതിഥേയത്വം വഹിക്കും.
ശനിയാഴ്ച (ഒക്ടോബർ 4)യാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയെ നീക്കം ചെയ്തത്. തുടർന്ന് ശുഭ്മാൻ ഗില്ലിനെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി നിയമിച്ചു.