

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സഖ്യം ഉപേക്ഷിച്ച കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ഡിഎംകെയുടെ ഭാഗമായി മത്സരിച്ച് വിജയിച്ച അഞ്ച് കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും പാർട്ടി ആസ്ഥാനത്ത് എത്തിയില്ലെന്നും പകരം സഖ്യം വേർപ്പെടുത്തി ടിവികെയ്ക്കൊപ്പം ചേർന്നുവെന്നും അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി. നിർണായക ഘട്ടത്തിൽ പാർട്ടിക്കൊപ്പം ഉറച്ചുനിന്ന ഇടതുപക്ഷ നേതാക്കൾക്കും വിസികെ അധ്യക്ഷൻ തിരുമാവളവനും സ്റ്റാലിൻ നന്ദി രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും മികച്ച വോട്ട് വിഹിതം സ്വന്തമാക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ രൂപീകരണത്തിന് തടസ്സമായി നിൽക്കില്ലെന്നും മികച്ച പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് മറ്റൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കാതെ സ്ഥിരതയുള്ള സർക്കാർ രൂപീകരണം ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്നും സഖ്യകക്ഷികൾ എടുക്കുന്ന ഏത് തീരുമാനത്തെയും ബഹുമാനിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തെ ഡിഎംകെ സർക്കാരിന്റെ വികസന പദ്ധതികൾ പുതിയ സർക്കാർ തുടരണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു.