

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 ഇന്ന് വൈകിട്ട് 5.26 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കും. വിക്ഷേപണ വാഹനവുമായി ഘടിപ്പിച്ച പേടകം ലോഞ്ച് പാഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യന്‍ നാവികസേനയ്ക്ക് മാത്രമുള്ള ഒരു സൈനിക ആശയവിനിമയ ഉപഗ്രഹമായിരിക്കും ഇത്.
4,400 കിലോഗ്രാം ഭാരമുള്ള ഇത് ഇന്ത്യയില്‍ നിന്ന് ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തിലും ചേര്‍ന്നുള്ള സമുദ്രമേഖലയിലും വാര്‍ത്താവിനിമയ ബന്ധം ശക്തിപ്പെടുത്തുകയാണ് സിഎംഎസ്-03യുടെ ലക്ഷ്യം. ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനമായ എല്‍വിഎം-3യാണ് സിഎംഎസ്-03 യെ ഭ്രമണപഥത്തിലെത്തിക്കുക. എല്‍വിഎം-3യുടെ അഞ്ചാമത്തെ വിക്ഷേപണമായതിനാല്‍ എല്‍വിഎം-3 എം5 എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ആദ്യ സൈനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ്-7 ന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് സിഎംഎസ്-03യുടെ നിര്‍മ്മാണം.