

ന്യൂഡൽഹി: രാജ്യത്ത് വിദേശ സംഭാവനകൾ ഏറ്റവുമധികം എത്തുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏഴാം സ്ഥാനത്ത്. വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (JPC) യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്. കണക്കുകൾ പ്രകാരം 2024–25 സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്ക് 1,015 കോടി രൂപയുടെ വിദേശ സംഭാവന എത്തി. 5,834 കോടി രൂപ ലഭിച്ച ഡൽഹിയാണ് പട്ടികയിൽ ഒന്നാമത്. കർണാടക (3,164 കോടി), മഹാരാഷ്ട്ര (2,385 കോടി), തമിഴ്‌നാട് (2,313 കോടി) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
കേരളത്തിലേക്ക് എത്തിയ സംഭാവനകളിൽ ഏറിയ പങ്കും ക്രിസ്ത്യൻ, മുസ്ലിം മതസംഘടനകൾക്കാണ് ലഭിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം വിദേശ ഫണ്ട് വരുന്നത് അമേരിക്കയിൽ നിന്നാണ് (12,113 കോടി രൂപ). യുകെ (2,414 കോടി), ജർമ്മനി (1,782 കോടി) എന്നിവയാണ് തൊട്ടുപിന്നിൽ. നിലവിൽ രാജ്യത്ത് 14,450 സംഘടനകൾക്കാണ് സജീവമായ എഫ്‌സിആർഎ രജിസ്ട്രേഷനുള്ളത്. അതേസമയം, വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് 36,488 സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം യോഗത്തിൽ അറിയിച്ചു.