

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ ബാഗേജിലുണ്ടായിരുന്ന വിലകൂടിയ മദ്യക്കുപ്പി തകർന്ന സംഭവത്തിൽ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് (IndiGo) ഉപഭോക്തൃ കമ്മീഷന്റെ വൻ പിഴ. അശ്രദ്ധമായി ബാഗേജ് കൈകാര്യം ചെയ്ത് യാത്രക്കാരന്റെ സാധനങ്ങൾ നശിപ്പിച്ചതിന് 55,000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഹൈദരാബാദ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്. സുരക്ഷിതമായി പാക്ക് ചെയ്ത് നൽകിയ വസ്തുക്കൾ ലക്ഷ്യസ്ഥാനത്ത് കേടുപാടുകൾ കൂടാതെ എത്തിക്കാനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനിക്കെന്നു കോടതി വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത വിനീത് മദ്ദാല എന്ന യാത്രക്കാരനാണ് ഇൻഡിഗോയ്‌ക്കെതിരെ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ ചെക്ക്-ഇൻ ബാഗേജിലുണ്ടായിരുന്ന 35,000 രൂപ വിലമതിക്കുന്ന പ്രീമിയം മദ്യക്കുപ്പിയാണ് തകർന്നത്. തകരാൻ സാധ്യതയുള്ള വസ്തുക്കൾ സ്വന്തം ഉത്തരവാദിത്തത്തിൽ കൊണ്ടുപോകണമെന്ന നയം ചൂണ്ടിക്കാട്ടി ഇൻഡിഗോ വെറും 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ നൽകി ഒഴിയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കൃത്യമായി പാക്ക് ചെയ്ത വസ്തു തകർന്നത് ഗ്രൗണ്ട് സ്റ്റാഫിന്റെ അശ്രദ്ധ മൂലമാണെന്ന് വിലയിരുത്തിയ കമ്മീഷൻ, മദ്യക്കുപ്പിയുടെ വിലയായ 35,000 രൂപയ്ക്ക് പുറമെ മാനസിക ബുദ്ധിമുട്ടിന് 15,000 രൂപയും കോടതി ചെലവിലേക്കായി 5,000 രൂപയും നൽകാൻ വിധിക്കുകയായിരുന്നു.