
മെൽബൺ: ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുന്നുവെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. രാജ്യത്ത് കഴിഞ്ഞവർഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞ വർഷം ഒക്ടോബറിൽ സിഡ്നിയിലെ ലൂയിസ് കോണ്ടിനന്റൽ കിച്ചണു നേരെയും ഡിസംബറിൽ മെൽബണിലെ ഇസ്രയേൽ സിനഗോഗിനു നേരെയും നടന്ന ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (എഎസ്ഐഒ) കണ്ടെത്തിയതായി ആൽബനീസ് വ്യക്തമാക്കി. എന്നാൽ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു.
അതേസമയം ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ച് ഓസ്ട്രേലിയ. ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാനും ഉത്തരവിട്ടു. ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നടപടി തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്ട്രേലിയ മറ്റൊരു രാജ്യത്തിന്റെ അംബാസഡറെ പുറത്താക്കുന്നത്.