

വേനലവധിക്കുശേഷം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സ്കൂളുകൾ തുറന്നപ്പോൾ, സംസ്ഥാനത്തെ അഞ്ച് പബ്ലിക് സ്കൂളുകളിൽ സൗജന്യ ഫുൾ-ടൈം കിന്റർഗാർട്ടൻ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ രണ്ടാഴ്ചയിൽ അഞ്ച് ദിവസം മാത്രമുള്ള കിന്റർഗാർട്ടൻ സംവിധാനം ആഴ്ചയിൽ അഞ്ച് ദിവസമായി വർദ്ധിപ്പിക്കുന്നതാണ് ഈ പുതിയ പദ്ധതി.
പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകൾ: പെർത്തിലെ റോൾസ്റ്റോൺ കമ്മ്യൂണിറ്റി കോളേജ്, ഹാലിഡൺ പ്രൈമറി സ്കൂൾ, ബാങ്ക്സിയ ഗ്രോവ് പ്രൈമറി സ്കൂൾ എന്നിവയും പ്രാദേശിക മേഖലകളിലെ ഡാലിപ്പ പ്രൈമറി സ്കൂൾ (ബൻബറി), സൗത്ത് കൽഗൂർലി പ്രൈമറി സ്കൂൾ എന്നിവയുമാണ് ഈ പരീക്ഷണ പദ്ധതിയിലുള്ളത്.
33.8 ദശലക്ഷം ഡോളർ ചിലവ് വരുന്ന ഈ പദ്ധതി ഓസ്‌ട്രേലിയയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. ഇതിലൂടെ രക്ഷിതാക്കൾക്ക് ഡേ-കെയർ ചിലവുകൾ ലാഭിക്കാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കുമെന്ന് പ്രീമിയർ റോജർ കുക്ക് പറഞ്ഞു. എന്നാൽ, കുട്ടികളെ കളിചിരികളിൽ നിന്ന് അകറ്റി നേരത്തെ തന്നെ ഔദ്യോഗിക പഠന അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നത് അവരുടെ വളർച്ചയെ ബാധിക്കുമെന്ന് ചില വിദ്യാഭ്യാസ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത വർഷം അഞ്ച് സ്കൂളുകൾ കൂടി ഈ പദ്ധതിയുടെ ഭാഗമാകും.