

പെർത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്തെ ബീക്കൺസ്ഫീൽഡിലെ ഒരു സാമൂഹിക ഭവന സമുച്ചയത്തിൽ ആഴ്ചകളായി തുടരുന്ന ജലക്ഷാമം രൂക്ഷമായതോടെ ചിലർ പക്ഷികൾക്കായി വെച്ചിരുന്ന വെള്ളം വരെ കുടിക്കേണ്ടിവന്നതായി താമസക്കാർ ആരോപിച്ചു. ലെഫ്രോയ് റോഡിലെ ഭവന സമുച്ചയത്തിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് 13 താമസക്കാർക്ക് വെള്ളം പൂർണമായും നിലച്ചിരിക്കുകയാണ്. ഇതോടെ കുളിക്കാനോ, ശൗചാലയം ഉപയോഗിക്കാനോ, പാത്രങ്ങളും വസ്ത്രങ്ങളും കഴുകാനോ കഴിയാത്ത അവസ്ഥയാണെന്ന് അവർ പറയുന്നു.
പുറത്തുള്ള ഒരു ടാപ്പിൽ നിന്ന് ബക്കറ്റുകളിലും പാത്രങ്ങളിലും വെള്ളം ശേഖരിച്ചാണ് താമസക്കാർ ആവശ്യങ്ങൾ നിറവേറ്റുന്നത്. കുറഞ്ഞത് ഒരു മാസമായി ഇവിടെ ആവശ്യത്തിന് ജലസമ്മർദ്ദമില്ലെന്നും, വെള്ളിയാഴ്ച രാത്രി പൈപ്പ് പൊട്ടിയതോടെ സ്ഥിതി കൂടുതൽ വഷളായെന്നും അവർ പറഞ്ഞു. “രാവിലെ അഞ്ചുമണിക്ക് പുറത്തിറങ്ങിയപ്പോൾ ഒരു താമസക്കാരൻ പക്ഷിക്കുളത്തിലെ വെള്ളം കുടിക്കുന്നത് കണ്ടു,” എന്ന് താമസക്കാരനായ ലോറൻസ് മാതർ പറഞ്ഞു.
ഇവിടെ കുട്ടികളടക്കമുള്ള കുടുംബങ്ങളും ആരോഗ്യപ്രശ്നങ്ങളുള്ള നിരവധി ആളുകളും താമസിക്കുന്നുണ്ടെന്ന് മറ്റൊരു താമസക്കാരനായ ഇയാൻ ഫീഗൻ പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ച പശ്ചിമ ഓസ്ട്രേലിയൻ സർക്കാർ, ഈ ആഴ്ച ആദ്യം ജലസമ്മർദ്ദ പ്രശ്നം പരിഹരിച്ചിരുന്നുവെങ്കിലും, പ്രശ്നം വീണ്ടും ഉണ്ടായതിനെ തുടർന്ന് ശനിയാഴ്ച കരാറുകാരെ വീണ്ടും പരിശോധനയ്ക്ക് നിയോഗിച്ചതായി അറിയിച്ചു. ബീക്കൺസ്ഫീൽഡ് പുനർവികസന പദ്ധതിയുടെ ഭാഗമായി ഈ ഭവന സമുച്ചയം അടുത്ത ഒരു വർഷത്തിനുള്ളിൽ പൊളിച്ചുനീക്കാനാണ് പദ്ധതി. നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് അടിയന്തര താമസസൗകര്യം ഒരുക്കണമെന്ന് താമസക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു.