

മെൽബൺ: വിക്ടോറിയയിലെ സർക്കാർ സ്കൂൾ അധ്യാപകർ സംസ്ഥാന സർക്കാരിന്റെ പുതിയ ശമ്പള നിർദേശം അംഗീകരിച്ചതോടെ ഈ ആഴ്ച നടത്താനിരുന്ന സംസ്ഥാനവ്യാപക സമരം ഒഴിവാക്കി. ഇതോടെ ഒരു വർഷത്തോളമായി നീണ്ടുനിന്ന ശമ്പള ചർച്ചകൾക്കും വിരാമമായി. ഓസ്‌ട്രേലിയൻ എജുക്കേഷൻ യൂണിയൻ (AEU) അംഗങ്ങളിൽ 70 ശതമാനം പേരും തിങ്കളാഴ്ച പുതിയ കരാറിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ ബുധനാഴ്ച നടത്താനിരുന്ന വ്യാവസായിക നടപടികൾ ഉപേക്ഷിച്ചു. പുതിയ കരാർ പ്രകാരം നാല് വർഷത്തിനിടെ അധ്യാപകർക്ക് 28.3 ശതമാനം മുതൽ 32.4 ശതമാനം വരെ ശമ്പള വർധന ലഭിക്കും. കരാർ ആരംഭിക്കുമ്പോൾ 2,000 ഡോളറിന്റെ ഒറ്റത്തവണ ബോണസും ലഭിക്കും.
തുടക്കക്കാരായ അധ്യാപകർക്ക് $12,343 വർധന
കരിയറിന്റെ തുടക്കത്തിലുള്ള അധ്യാപകർക്ക് 2026 ഒക്ടോബറോടെ 12,343 ഡോളറിന്റെ ശമ്പള വർധന ലഭിക്കും. ഇതോടെ അവരുടെ ശമ്പളം ന്യൂ സൗത്ത് വെയിൽസിലെ അധ്യാപകരുടെ നിലവാരത്തിലേക്ക് എത്തും. പരിചയസമ്പന്നരായ അധ്യാപകരുടെ ശമ്പളം നിലവിലെ 118,063 ഡോളറിൽ നിന്ന് 2029ഓടെ 151,419 ഡോളറായി ഉയരും. 2026ൽ മാത്രം ഇവർക്ക് 15,393 ഡോളറിന്റെ വർധന ലഭിക്കും. ഇതോടെ NSWയിലെ സമാന തസ്തികകളിലെ ശമ്പളത്തേക്കാൾ വിക്ടോറിയയിലെ പരിചയസമ്പന്നരായ അധ്യാപകരുടെ ശമ്പളം ഉയരും. ശമ്പള വർധനയ്ക്കൊപ്പം അധ്യാപകരുടെ ജോലി സാഹചര്യങ്ങളിലും മാറ്റങ്ങളുണ്ട്. സ്കൂൾ സമയത്തിന് ശേഷമുള്ള മീറ്റിങ്ങുകൾ കുറയ്ക്കുകയും വർഷത്തിൽ നാല് പ്രൊഫഷണൽ പ്രാക്ടീസ് ദിവസങ്ങൾ അനുവദിക്കുകയും ചെയ്യും. പതിനായിരക്കണക്കിന് സർക്കാർ സ്കൂൾ ജീവനക്കാർ നടത്തിയ ശക്തമായ പ്രചാരണത്തിന്റെ ഫലമാണ് പുതിയ കരാറെന്ന് AEU ബ്രാഞ്ച് പ്രസിഡന്റ് ജസ്റ്റിൻ മുള്ളാലി പറഞ്ഞു. “വിക്ടോറിയയിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരുടെ ജോലിയുടെ മൂല്യവും പ്രാധാന്യവും പ്രതിഫലിപ്പിക്കുന്ന ശമ്പളവും ജോലി സാഹചര്യങ്ങളും ആവശ്യപ്പെട്ട AEU അംഗങ്ങളുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്,” അദ്ദേഹം പറഞ്ഞു.