

മെൽബണിലെ ഗാംഗ്‌ലാൻഡ് വ്യക്തിയായ ഗാവിൻ പ്രസ്റ്റണെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾക്ക് 34 വർഷം വീതം തടവുശിക്ഷ. ജെയ്ഡൻ ടിറ്റോ, 25, റാബി സഹാബെ, 26 എന്നിവർക്കാണ് വിക്ടോറിയൻ സുപ്രീം കോടതി ശിക്ഷ വിധിച്ചത്. 2023 സെപ്റ്റംബർ 9ന് മെൽബണിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ Keilorലെ ഒരു കഫേയ്ക്ക് സമീപമാണ് 50കാരനായ പ്രസ്റ്റണെ വെടിവെച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് മൈക്കൽ ഒ’കോണൽ ഇരുവർക്കും ശിക്ഷ വിധിച്ചു.
Sweet Lulus കഫേയ്ക്ക് പുറത്ത് പ്രസ്റ്റണും സുഹൃത്ത് അബ്ബാസ് മഗ്നിയും ഇരിക്കുന്നതിനിടെയാണ് കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ കാറിൽ നിന്ന് ഇറങ്ങി വെടിയുതിർത്തത്. പ്രസ്റ്റണിന് വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ ഗുരുതരമായി പരിക്കേറ്റു. മഗ്നിക്കും ഒരു വെടിയുണ്ടയേറ്റെങ്കിലും രക്ഷപ്പെട്ടു. പ്രസ്റ്റണെ ലക്ഷ്യമിട്ടുള്ള ആക്രമണം ആസൂത്രിതമായ അണ്ടർവേൾഡ് കരാർ കൊലപാതകമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രസ്റ്റണിന് നിരവധി ശത്രുക്കളുണ്ടായിരുന്നുവെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങൾ.
എന്നാൽ വിചാരണയ്ക്കിടെ തങ്ങളല്ല മുഖംമൂടി ധരിച്ചെത്തിയ വെടിവെപ്പുകാർ എന്നും പൊലീസ് തെറ്റായ ആളുകളെയാണ് പ്രതികളാക്കിയതെന്നും ടിറ്റോയും സഹാബെയും വാദിച്ചു. കേസിലെ മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷം മേയിൽ ജ്യൂറി ഇരുവരെയും കൊലക്കുറ്റത്തിന് കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു. ശിക്ഷ വിധിക്കുമ്പോൾ കൊലപാതകം “മനുഷ്യജീവനോടുള്ള നിർദയവും ക്രൂരവുമായ അവഗണന”യാണെന്ന് ജസ്റ്റിസ് ഒ’കോണൽ വിശേഷിപ്പിച്ചു. “ഇത് ഒരു കരാർ കൊലയായിരുന്നു. ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും സങ്കീർണത ഏറ്റവും ഉയർന്ന തലത്തിലായിരുന്നു,” ജഡ്ജി പറഞ്ഞു. റാബി സഹാബെയ്ക്ക് 27 വർഷത്തിന് ശേഷം പരോൾ പരിഗണിക്കാം. ജെയ്ഡൻ ടിറ്റോയ്ക്ക് 26 വർഷത്തിന് ശേഷം പരോൾ ലഭിക്കുന്നതിന് അർഹതയുണ്ടാകും.