

ഡാർവിൻ: ഓസ്‌ട്രേലിയയിലെ പ്രമുഖ ടെലികോം ദാതാക്കളായ ടെൽസ്ട്ര (Telstra) പ്രതിവർഷം 2.4 ബില്യൺ ഡോളറിന്റെ വൻ ലാഭം കൊയ്യുമ്പോഴും, രാജ്യത്തെ ഗ്രാമീണ-റിമോട്ട് മേഖലകളിൽ നിരന്തരമായി ഉണ്ടാകുന്ന നെറ്റ്‌വർക്ക് തകരാറുകൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഗ്രാമീണ മേഖലകളിൽ നിന്നുള്ള 27,000-ത്തോളം പരാതികൾ പരിശോധിച്ച ശേഷം ടെലികമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി ഓംബുഡ്‌സ്‌മാൻ (TIO) പുറത്തുവിട്ട റിപ്പോർട്ടിലാണ് കമ്പനിയുടെ സേവനങ്ങളിലെ വീഴ്ചകൾ എണ്ണിപ്പറയുന്നത്.
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആഴ്ചകളോളം മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ നിലയ്ക്കുന്നത് രക്ഷാപ്രവർത്തനങ്ങളെയും പ്രദേശവാസികളുടെ ജീവനെയും വരെ അപകടത്തിലാക്കുന്നുവെന്ന് ഓംബുഡ്‌സ്‌മാൻ സിന്തിയ ഗെബർട്ട് ചൂണ്ടിക്കാട്ടി. നോർത്തേൺ ടെറിട്ടറിയിലെ വാഡെയിൽ (Wadeye) ഒമ്പത് ആഴ്ചയിലധികവും, നുലുൻബുയിയിൽ (Nhulunbuy) ദിവസങ്ങളോളവും റേഞ്ച് ഇല്ലാതെ തടസ്സപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദൂര പ്രദേശങ്ങളിൽ അടിയന്തിര കണക്റ്റിവിറ്റി നൽകാനുള്ള വ്യക്തമായ നിയമാവലികൾ ടെലികോം കമ്പനികൾക്ക് ഏർപ്പെടുത്തണമെന്ന് ഓംബുഡ്‌സ്‌മാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ടെൽസ്ട്ര, ഒപ്റ്റസ്, ടിപിജി തുടങ്ങിയ കമ്പനികൾക്ക് ന്യായമായ മൊബൈൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ 'യൂണിവേഴ്സൽ ഔട്ട്ഡോർ മൊബൈൽ ബാധ്യത' (Universal Outdoor Mobile Obligation) കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.