

ഹോബാർട്ട്: ശസ്ത്രക്രിയയുടെ അപകടസാധ്യതകളെക്കുറിച്ച് രോഗിക്ക് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് മുൻ പ്ലാസ്റ്റിക് സർജൻ ഡോ. ഗാരി കോഡെയ്ക്ക് (Gary Kode) 2,000 ഡോളർ പിഴ ചുമത്തി ടാസ്മാനിയൻ സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ . ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് തുടർന്ന് 12 അടിയന്തര ശസ്ത്രക്രിയകളും രണ്ട് സ്കിൻ ഗ്രാഫ്റ്റിംഗും നടത്തേണ്ടി വന്നിരുന്നു.
ശരീരഭാരം കുറച്ചതിനെ തുടർന്ന് അടിവയറ്റിലെ തൂങ്ങിയ ചർമ്മം നീക്കം ചെയ്യുന്ന 'ടമ്മി ടക്ക്' (Tummy tuck) ശസ്ത്രക്രിയയ്ക്കാണ് വിക്ടോറിയ സ്വദേശിയായ യുവതി ടാസ്മേനിയയിലെ കാൽവരി സെന്റ് വിൻസെന്റ്സ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം പൊക്കിളിന് ചുറ്റുമുള്ള കോശങ്ങളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും കോശങ്ങൾ നശിക്കുകയും ചെയ്തു. ഇത്തരം ശസ്ത്രക്രിയകളിൽ 20 മുതൽ 30 ശതമാനം വരെ സങ്കീർണ്ണതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം രോഗിയെ അറിയിക്കുന്നതിൽ സർജൻ വീഴ്ച വരുത്തിയതായി ട്രിബ്യൂണൽ കണ്ടെത്തി. രോഗിയുടെ പൂർണ്ണ സമ്മതം വാങ്ങുന്നതിൽ സംഭവിച്ച ഈ പിഴവ് പ്രൊഫഷണൽ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.