

വീട്ടിൽ നിന്ന് കണ്ടെത്തിയത് 69 പൂച്ചകളെയും ഫ്രീസറിൽ ചത്ത പൂച്ചക്കുഞ്ഞുങ്ങളെയും; ഓസ്‌ട്രേലിയൻ വനിതയ്ക്ക് ആജീവനാന്ത പൂച്ച വളർത്തൽ വിലക്ക്
ഹോബാർട്ട്: കടുത്ത അഴുക്കും മാലിന്യങ്ങളും നിറഞ്ഞ സാഹചര്യത്തിൽ പൂച്ചകളെ പാർപ്പിക്കുകയും ക്രൂരമായി അവഗണിക്കുകയും ചെയ്ത സംഭവത്തിൽ 67-കാരിയായ ഓസ്‌ട്രേലിയൻ വനിതയ്ക്ക് ആജീവനാന്ത പൂച്ച വളർത്തൽ വിലക്ക്. ഹോബാർട്ടിലെ മിഡ്‌വേ പോയിന്റിലുള്ള വീട്ടിൽ നിന്ന് 69 പൂച്ചകളെയും രണ്ട് നായ്ക്കളെയും ആർ.എസ്.പി.സി.എ ഉദ്യോഗസ്ഥർ കണ്ടെത്തി രക്ഷപ്പെടുത്തി. പരിശോധനയിൽ വീടിന്റെ ഫ്രീസറിനുള്ളിൽ നിന്ന് 12 ചത്ത പൂച്ചക്കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു.
മാലിന്യങ്ങളും മൃഗങ്ങളുടെ വിസർജ്യങ്ങളും അടിഞ്ഞുകൂടിയ അസഹനീയമായ ദുർഗന്ധം വമിക്കുന്ന സാഹചര്യത്തിലാണ് മൃഗങ്ങളെ പാർപ്പിച്ചിരുന്നത്. ക്രൂരമായ മൃഗപീഡന കുറ്റങ്ങൾ കോടതിയിൽ സമ്മതിച്ച കാരെൻ ബ്ലേക്ക് (Karen Blake) എന്ന സ്ത്രീക്ക് കോടതി സസ്‌പെൻഡ് ചെയ്ത ആറ് മാസത്തെ തടവുശിക്ഷയും ആർ.എസ്.പി.സി.എയ്ക്ക് 27,000 ഡോളർ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. അതോടൊപ്പം ഇവരെ ആജീവനാന്തം പൂച്ചകളെ വളർത്തുന്നതിൽ നിന്ന് ശാശ്വതമായി വിലക്കുകയും ചെയ്തു.