

ടാസ്മാനിയയുടെ തെക്കൻ മേഖലയിലെ അഡ്വെഞ്ചർ ബേയിൽ ഡൈവിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തിൽ 31-കാരന് പരിക്കേറ്റു. ഇയാളെ ഹെലികോപ്റ്റർ വഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.10ഓടെ, രണ്ട് സുഹൃത്തുക്കൾക്കൊപ്പം കടലിൽ എട്ട് മീറ്റർ ആഴത്തിലും തീരത്ത് നിന്ന് ഏകദേശം 50 മീറ്റർ അകലെയുമാണ് യുവാവ് ഡൈവിങ്ങ് നടത്തിയത്. ഈ സമയത്താണ് ഏകദേശം രണ്ട് മീറ്റർ നീളമുള്ള ബ്രോഡ്‌നോസ് സെവൻഗിൽ സ്രാവ് ഇയാളെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റ യുവാവ് സ്വയം തീരത്തെത്തുകയും കൂടെയുണ്ടായിരുന്ന ഡൈവർമാർ അടിയന്തര സേവനങ്ങളെ വിവരമറിയിക്കുകയുമായിരുന്നു. യുവാവിന്റെ കൈത്തണ്ടയുടെ താഴ്ഭാഗത്താണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് വെസ്റ്റ്പാക് റെസ്ക്യൂ ഹെലികോപ്റ്റർ വഴി ഹോബാർട്ട് റോയൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ അധികൃതർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സ്രാവിനെ കണ്ടെത്താനായില്ല. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതുന്നുവെങ്കിലും, പ്രദേശത്ത് നീന്താനോ ഡൈവിങ്ങ് നടത്താനോ എത്തുന്നവർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.