ആദ്യമായി വീട് നിർമ്മിക്കുന്നവർക്ക് 12 മാസത്തെ നികുതി ഇളവ്; ബ്രൈറ്റൺ കൗൺസിലിന്റെ കൈത്താങ്ങ്
ഹോബാർട്ട്: കന്നി വീട് സ്വപ്നം കാണുന്ന യുവാക്കൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനായി ഒരു വർഷത്തെ വസ്തുനികുതി പൂർണ്ണമായും ഒഴിവാക്കാൻ ബ്രൈറ്റൺ കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ 'ഫസ്റ്റ് ഹോം ബിൽഡർ ഗ്രാന്റിന്' അർഹരായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഏകദേശം 1,260 ഡോളർ വരെ വർഷം ലാഭിക്കാൻ ഇതിലൂടെ വോട്ടർമാർക്ക് സാധിക്കും.
യുവാക്കൾക്ക് വീട് നിർമ്മിക്കാനും സ്ഥിരതാമസമാക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലമായി ബ്രൈറ്റണിനെ മാറ്റുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മേയർ ലെയ് ഗ്രേ പറഞ്ഞു. വീട് നിർമ്മാണത്തിന്റെ ആദ്യ വർഷങ്ങളിൽ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഈ ഇളവ് സഹായിക്കും. ടാസ്മാനിയയിൽ ഏറ്റവും കൂടുതൽ യുവാക്കൾ വീട് വാങ്ങുന്ന പ്രദേശം എന്ന ഖ്യാതി നിലവിൽ ബ്രൈറ്റണിനുണ്ട്. ഓൾഡ് ബീച്ച്, ബ്രൈറ്റൺ, ബ്രിഡ്ജ് വാട്ടർ എന്നിവിടങ്ങളിൽ പുതിയ പാർപ്പിട പദ്ധതികൾക്കായി കൗൺസിൽ വലിയ നിക്ഷേപമാണ് നടത്തുന്നത്.
ഹൗസിംഗ് ഇൻഡസ്ട്രി അസോസിയേഷൻ (HIA) കൗൺസിലിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ഭൂമിവിലയും നിർമ്മാണച്ചെലവും കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇത്തരം ഇളവുകൾ സാധാരണക്കാർക്ക് വലിയ സഹായമാകുമെന്ന് എച്ച്.ഐ.എ ടാസ്മാനിയ എക്സിക്യൂട്ടീവ് ഡയറക്ടർ ബെഞ്ചമിൻ പ്രൈസ് പറഞ്ഞു. 2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ടാസ്മാനിയയിൽ വീട് നിർമ്മാണത്തിനായുള്ള വായ്പകളിൽ 18 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

