

ഹോബാർട്ട്: മെറ്റായുടെ എഐ സ്മാർട്ട് ഗ്ലാസുകൾ ഉൾപ്പെടെയുള്ള ക്യാമറയും റെക്കോർഡിംഗ് സംവിധാനങ്ങളുമുള്ള സ്മാർട്ട് കണ്ണടകൾ ജനപ്രിയമാകുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി നിയമ വിദഗ്ദ്ധർ. തസ്മാനിയയിൽ മറ്റ് വ്യക്തികളുടെ അനുമതിയില്ലാതെ സ്വകാര്യ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്താൽ രണ്ട് വർഷം വരെ തടവുശിക്ഷയോ 8,500 ഡോളറിലധികം (ഏകദേശം 7.2 ലക്ഷം രൂപ) പിഴയോ ലഭിക്കാമെന്ന് പ്രമുഖ അഭിഭാഷകൻ അവിനാശ് സിംഗ് മുന്നറിയിപ്പ് നൽകുന്നു.
തസ്മാനിയയിലെ 'ലിസണിംഗ് ഡിവൈസസ് ആക്ട് 1991' (Listening Devices Act 1991) അനുസരിച്ച്, സംഭാഷണത്തിൽ പങ്കാളികളായ എല്ലാവരുടെയും മുൻകൂർ അനുമതിയില്ലാതെ ഓഡിയോയോ വീഡിയോയോ പകർത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. പൊതുസ്ഥലങ്ങളിൽ വെച്ചുനടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾക്കും ഈ നിയമം ബാധകമാണ്. ഗുരുതരമായ അക്രമങ്ങൾ, സ്വത്ത് നശീകരണം, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ എന്നിവ തെളിവായി പകർത്തുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് നിയമത്തിൽ ഇളവുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ അതിവേഗം വളരുമ്പോഴും വ്യക്തിഗത സ്വകാര്യത ഉറപ്പാക്കുന്ന നിലവിലെ ക്രിമിനൽ നിയമങ്ങൾ സ്മാർട്ട് കണ്ണടകൾക്കും ബാധകമാണെന്നും, നിയമവിരുദ്ധമായ ആവശ്യങ്ങൾക്കായി ഉൽപ്പന്നം വിപണനം ചെയ്യാത്തിടത്തോളം ഇതിന്റെ ദുരുപയോഗത്തിന് നിർമ്മാണ കമ്പനികൾ ഉത്തരവാദികളാകില്ലെന്നും ആസ്റ്റർ ലീഗൽ പ്രിൻസിപ്പൽ ലായർ അവിനാശ് സിംഗ് വ്യക്തമാക്കി.